വീട്ടില്‍ അതിക്രമിച്ചു കയറി ലഹരി കലര്‍ത്തിയ സിഗരറ്റ് വലിപ്പിച്ച ശേഷമായിരുന്നു പ്രതി കുട്ടിക്കെതിരെ അതിക്രമം നടത്തിയത്. കല്‍പ്പറ്റ, ബത്തേരി, ആലപ്പുഴ ജില്ലയിലെ കരിയിലക്കുളങ്ങര സ്റ്റേഷനുകളിലായി അഞ്ച് കേസുകളില്‍ പ്രതിയാണ് മിഥുൻ.

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ലഹരി നല്‍കിയ ശേഷം ലൈംഗീകാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് തടവും പിഴയും. തൃക്കൈപ്പറ്റ നെല്ലിമാളം കല്ലറ വീട്ടില്‍ മിഥുന്‍ ദാസ് (22)നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ 27 വര്‍ഷവും 9 മാസവും തടവിനും 77000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 2022 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാള്‍ കുട്ടി താമസിച്ചിരുന്ന വീട്ടില്‍ അതിക്രമിച്ചു കയറി ലഹരി കലര്‍ത്തിയ സിഗരറ്റ് വലിപ്പിച്ച് മയക്കിയ ശേഷം കുട്ടിക്കെതിരെ ലൈഗീകാതിക്രമം നടത്തുകയായിരുന്നു.

പ്രതി കല്‍പ്പറ്റ, ബത്തേരി, ആലപ്പുഴ ജില്ലയിലെ കരിയിലക്കുളങ്ങര സ്റ്റേഷനുകളിലായി അഞ്ച് കേസുകളില്‍ പ്രതിയാണ്. അന്നത്തെ കല്‍പ്പറ്റ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ആയിരുന്ന ബിജു ആന്റണി കേസ് രജിസ്റ്റര്‍ ചെയ്ത് ആദ്യാന്വേഷണം നടത്തുകയും പിന്നീട് ബി.കെ സിജു കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. എ.എസ്.ഐ കെ. റസാഖ്, സിവില്‍ പോലീസ് ഓഫീസര്‍ ജുനൈദ് എന്നിവര്‍ അന്വേഷണത്തിന് സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.