കാറിലെത്തിയ ഇവർ യുവാവിനെ തടഞ്ഞ് നിർത്തുകയും, മർദ്ദിക്കുകയും മാരകായുധം ഉപയോഗിച്ച് തലയിലും  മറ്റും ആക്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവ സ്ഥലത്തുനിന്ന് കടന്നു കളഞ്ഞു

തൃക്കൊടിത്താനം: സമൂഹമാധ്യമത്തിലൂടെയുള്ള സുഹൃത്ത്ബന്ധം നിർത്തലാക്കിയതിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട്, മച്ചിപ്പള്ളി ഭാഗത്ത് പ്ലാമൂട്ടിൽ വീട്ടിൽ ബിനാസ് (29), പായിപ്പാട് നാലുകോടി ഭാഗത്ത് കുളങ്ങര വീട്ടിൽ ഷാജൻ (48) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം ഉച്ചയോടുകൂടി വെള്ളാപ്പള്ളി ജംഗ്ഷൻ ഭാഗത്തുവച്ച് പായിപ്പാട് സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കാറിലെത്തിയ ഇവർ യുവാവിനെ തടഞ്ഞ് നിർത്തുകയും, മർദ്ദിക്കുകയും മാരകായുധം ഉപയോഗിച്ച് തലയിലും മറ്റും ആക്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവ സ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. 

യുവാവും, ബിനാസും സമൂഹമാധ്യമങ്ങളിൽ നേരെത്തെ സുഹൃത്തുക്കളായിരുന്നു പിന്നീട് യുവാവ് ബിനാസിന്റെ സൗഹൃദം ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇവർ യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് തൃക്കൊടിത്താനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവരെ പിടികൂടുകയുമായിരുന്നു. തൃക്കൊടിത്താനം സ്റ്റേഷൻ എസ്.ഐ അഖിൽദേവ് , സി.പി.ഓ മാരായ സെബിൻ, ജസ്റ്റിൻ, വിനീഷ് മോൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം