'പൈല്‍സ്, പിസ്റ്റുല ഓപ്പറേഷനില്ലാതെ സുഖപ്പെടുത്തും', തൃശൂരിൽ 30 വര്‍ഷത്തെ ചികിത്സ 10ാം ക്ലാസുപോലും പാസാകാതെ
30 വര്‍ഷമായി ചികിത്സ; ബംഗാള്‍ സ്വദേശിയായ വ്യാജ ഡോക്ടര്‍ പിടിയില്‍
![30 years of fake doctor s treatment in Thrissur without even passing 10th standard ppp 30 years of fake doctor s treatment in Thrissur without even passing 10th standard ppp](https://static-ai.asianetnews.com/images/01hg8s51a48p09q76n3g6dfjwc/thrissur-doctor-_363x203xt.jpg)
തൃശൂര്‍: മുപ്പത് വര്‍ഷത്തോളമായി കുന്നംകുളം കാണിപ്പയ്യൂരില്‍ വ്യാജ ചികിത്സ നടത്തിയ ബംഗാള്‍ സ്വദേശിയെ ആരോഗ്യ വിഭാഗാവും, കുന്നംകുളം പൊലീസും നടത്തിയ പരിശോധനയില്‍ പിടികൂടി. പൈല്‍സ്, പിസ്റ്റുല എന്നീ രോഗങ്ങള്‍ക്ക് കഴിഞ്ഞ 30 വര്‍ഷമായി കുന്നംകുളം കാണിപ്പയ്യൂരില്‍ ചികിത്സ നടത്തിയിരുന്ന ബംഗാള്‍ സ്വദേശി ത്രിദീപ് കുമാര്‍ റോയിയാണ് പിടിയിലായത്.
പത്താം ക്ലാസ് പരീക്ഷയില്‍ തോറ്റയാളാണ് ഡോക്ടറെന്ന പേരിൽ ചികിത്സിച്ചു പോന്നത്. മൂലവ്യാധികള്‍ ഓപ്പറേഷന്‍ കൂടാതെ സുഖപ്പെടുത്തുന്നു എന്ന ബോര്‍ഡും ബോര്‍ഡില്‍ ഡോക്ടര്‍ എന്നും രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ആര്‍ക്കും സംശയം തോന്നാത്ത തരത്തിലാണ് വ്യാജ ചികിത്സ നടത്തിയിരുന്നത്.
ജില്ലയില്‍ വ്യാജ ഡോക്ടര്‍മാര്‍ വ്യാപകമായി പരിശോധന നടത്തുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ സൂപ്രണ്ട് ടി.പി. ശ്രീദേവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ വ്യാപകമായി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുന്നംകുളം കാണിപ്പയ്യൂരില്‍ വ്യാജ ചികിത്സ നടത്തിയ ബംഗാള്‍ സ്വദേശിയെ പിടികൂടിയത്.
ആരോഗ്യ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ കാവ്യാ കരുണാകരന്‍, ഉദ്യോഗസ്ഥരായ ഷാര്‍ലറ്റ് ഹസീന, മനോജ് ചന്ദ്രന്‍, സി വി അജയകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ സുകുമാരന്‍ സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാജ ഡോക്ടറെ പിടികൂടിയത്.
അതേസമയം സമാന സംഭവത്തിൽ, കിഴക്കുംപാട്ടുകര താഹോർ അവന്യൂവിൽ ചാന്ദ്രീസ് ക്ലിനിക് എന്ന പേരിൽ പൈൽസ്, ഹിസ്റ്റുല രോഗങ്ങൾക്ക് ഹോമിയോ ക്ലീനിക് നടത്തിവന്നിരുന്ന ദിലീപ് കുമാർ സിക്തർ എന്നയാളും പിടിയിലായി. വ്യാജ ചികിത്സ നടത്തിയിരുന്ന ഇരുവരും പാരമ്പര്യ ചികിത്സകരാണെന്നും, കഴിഞ്ഞ ഏതാനും വർഷങ്ങളായി ചികിത്സ നടത്തുന്നു എന്നാണ് പരിശോധന സംഘത്തോട് പറഞ്ഞത്.
ചികിത്സ നല്‍കുന്നത് പൈൽസ്, ഫിസ്റ്റുല രോഗങ്ങൾക്ക്; രണ്ട് വ്യാജ ഡോക്ടർമാർ പിടിയില്‍
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം