രാമനാട്ടുകരക്ക് സമീപം വൈദ്യരങ്ങാടിയില്‍ കുടുംബവുമൊത്ത് താമസിച്ചു വരവെയാണ് ലൈംഗികാതിക്രമണം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെയാണ് ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചത്.

കോഴിക്കോട്: എഞ്ചിനീയറിംഗ് ബിരുദധാരിയായ പത്തനംതിട്ട സ്വദേശിയെ ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പാലവിളയില്‍ വീട്ടില്‍ അശ്വിന്‍ എസ് രാജി(33)നെയാണ് കോഴിക്കോട് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരക്ക് സമീപം വൈദ്യരങ്ങാടിയില്‍ കുടുംബവുമൊത്ത് താമസിച്ചു വരവെയാണ് ലൈംഗികാതിക്രമണം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെയാണ് ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചത്.

2022 നവംബര്‍ മുതല്‍ മൂന്ന് വര്‍ഷത്തോളം വിവിധ തവണകളായി ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായാണ് പരാതി. പെൺകുട്ടിക്ക് സാമൂഹമാധ്യമങ്ങൾ വഴി അശ്ലീല വിഡിയോകൾ അയച്ചു കൊടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി മാനസികമായും ലൈംഗികമായും പീഡിപ്പിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഫറോക്ക് പൊലീസ് ഇന്‍സ്‌പെക്ടര്‍ ടിഎസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി അശ്വിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.