മെസ്സി ലോക കപ്പ് ഉയർത്തിയ നിമിഷം പോലുള്ള അപൂർവ കാഴ്ചകൾക്ക് സാക്ഷിയായത് ജീവിതത്തിൽ മറക്കാനാകാത്ത അനുഭവങ്ങളിലൊന്നാണെന്ന് ശ്രീനിജിൻ

കൊച്ചി: തുടർച്ചയായി നാലാമത്തെ ലോക കപ്പ് ഫുട്ബോൾ മത്സരങ്ങൾ നേരിൽ കാണാൻ കുന്നത്തുനാട് മുൻ എംഎൽഎ പി വി ശ്രീനിജിൻ അടുത്തയാഴ്ച യുഎസിലേക്ക്. മുൻ ഫുട്ബോൾ താരവും ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റുമായ ശ്രീനിജിന് ലോകകപ്പ് അനുഭവങ്ങളുമായി പ്രത്യേക ബന്ധമുണ്ട്.ദക്ഷിണാഫ്രിക്കയിൽ നടന്ന ലോക കപ്പാണ് പി വി ശ്രീനിജിൻ ആദ്യം നേരിൽ കണ്ടത്. തുടർന്ന് ബ്രസീലിലും ഖത്തറിലും നടന്ന ലോകകപ്പ് മത്സരങ്ങളും കാണാൻ പോയി. നാല് ലോക കപ്പുകളിലും ഫൈനൽ മത്സരങ്ങൾ സ്റ്റേഡിയത്തിലിരുന്ന് കാണാനുള്ള അവസരവും പി വി ശ്രീനിജിന് ലഭിച്ചത്. മെസ്സി ലോക കപ്പ് ഉയർത്തിയ നിമിഷം പോലുള്ള അപൂർവ കാഴ്ചകൾക്ക് സാക്ഷിയായത് ജീവിതത്തിൽ മറക്കാനാകാത്ത അനുഭവങ്ങളിലൊന്നാണെന്ന് ശ്രീനിജിൻ പ്രതികരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ടച്ച് ലൈനിൽ നിന്ന് നാല് മീറ്റർ വരെ മാത്രം അകലെയിരുന്നാണ് ലോകകപ്പ് സ്റ്റേഡിയങ്ങളിലെ മത്സരങ്ങൾ കാണുന്നത്. അതൊരു അസാധാരണ അനുഭവമാണ്. റൊണാൾഡോയും ലയണൽ മെസ്സിയും പോലുള്ള ലോക പ്രശസ്ത താരങ്ങൾ അവരുടെ പൂർണ മികവിൽ നമ്മുടെ തൊട്ടരികിൽ കളിക്കുന്നത് നൽകുന്ന അനുഭൂതി മറക്കാനാകാത്തതാണ്. ബ്രസീലിൽ ലോക കപ്പ് ഒരു ഉത്സവം പോലെ രാജ്യമാകെ അലയടിക്കുന്നത് നേരിൽ കണ്ടു. മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളേക്കാൾ ആവേശം പലപ്പോഴും തെരുവുകളിലും ഹോട്ടലുകളിലുമായിരുന്നു. ഫുട്ബോളിനെയും അതിനെ സ്നേഹിക്കുന്നവരുടെ ജീവിതത്തെയും അടുത്തറിയാനാണ് എന്റെ ലോകകപ്പ് യാത്രകളെന്നാണ് ശ്രീനിജിൻ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം