കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ക്വാലാലംപൂരിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം പിടികൂടി. കൊടുവള്ളി സ്വദേശിയായ ഇയാൾ വായിൽ സ്വർണ നാണയങ്ങളും അരപ്പട്ടയിൽ പേസ്റ്റ് രൂപത്തിലുള്ള സ്വർണവുമാണ് ഒളിപ്പിച്ചിരുന്നത്.
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിൽ യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു. എയർ ഏഷ്യ വിമാനത്തിൽ ക്വാലാലംപൂരിൽ നിന്ന് എത്തിയ കൊടുവള്ളി സ്വദേശി മുഹമ്മദ് സാബിത്താണ് കേസിൽ പിടിയിലായത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ പരിശോധിച്ചത്. പരിശോധനയിൽ വായിൽ ഒളിപ്പിച്ചിരുന്ന സ്വർണ നാണയങ്ങളും പാന്റ്സിന്റെ അരപ്പട്ടയിൽ സൂക്ഷിച്ചിരുന്ന പേസ്റ്റ് രൂപത്തിലുള്ള സ്വർണവും കണ്ടെത്തി. നാല് സ്വർണ നാണയങ്ങളാണ് ഇയാൾ വായിൽ സൂക്ഷിച്ചിരുന്നത്, ഇവയുടെ ആകെ തൂക്കം 100 ഗ്രാം ആയിരുന്നു. പരിശോധനയ്ക്കിടെ പോക്കറ്റിൽ നിന്നോ മറ്റോ ഇവ വായിലേക്ക് മാറ്റിയതാകാമെന്നാണ് അധികൃതർ കരുതുന്നത്. ഇതുകൂടാതെ 60 ഗ്രാം തൂക്കം വരുന്ന സ്വർണ പേസ്റ്റും ഇയാളിൽ നിന്ന് കണ്ടെത്തി. ആകെ ഏകദേശം 30 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.


