'40 ലിറ്റർ ചാരായം, 300 ലിറ്റർ കോട'; കുന്നംകുളത്ത് 2 പേർ പിടിയിൽ, വാറ്റുപകരണങ്ങളും ബൈക്കും കസ്റ്റഡിയിലെടുത്തു
കുന്നംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ഹരീഷും സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രണ്ടു ബൈക്കുകൾ, വാറ്റ് ഉപകരണങ്ങൾ തുടങ്ങിയവയും ഇവരിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തൃശ്ശൂർ: കുന്നംകുളത്ത് എക്സൈസിന്‍റെ വൻ ചാരായ വേട്ട. 40 ലിറ്റർ ചാരായവും, 300 ലിറ്റർ കോടയുമായി രണ്ട് പേരെ എക്സൈസ് പിടികൂടി. കടങ്ങോട് മയിലാടുംകുന്ന് സ്വദേശി ഉദയകുമാർ, പാറപ്പുറം സ്വദേശി അശോകൻ എന്നിവരാണ് പിടിയിലായത്. കുന്നംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ഹരീഷും സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രണ്ടു ബൈക്കുകൾ, വാറ്റ് ഉപകരണങ്ങൾ തുടങ്ങിയവയും ഇവരിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പരിശോധനയിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി ജി.ശിവശങ്കരൻ, എ.സി ജോസഫ്,എൻ ആർ രാജു, സുനിൽദാസ്, സിദ്ധാർത്ഥൻ, പ്രിവന്റീവ് ഓഫീസർ മോഹൻദാസ്, സിവിൽ എക്സൈസ് ഓഫീസർ സന്തോഷ്, സിവിൽ എക്സൈസ് ഓഫീസറായ ലത്തീഫ് എന്നിവരും പങ്കെടുത്തു. വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
രണ്ട് ദിവസം മുമ്പ് കാസർകോട് ജില്ലയിലും എക്സൈസ് വ്യാജ വാറ്റ് പിടികൂടിയിരുന്നു. കാസർഗോഡ് ചേപ്പനടുക്കം സ്വദേശി മോഹനനാണ് 6 ലിറ്റർ ചാരായം സഹിതം അറസ്റ്റിലായത്. ബന്തടുക്ക റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മോഹനൻ. പി യുടെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഷെയ്ക്ക് അബ്ദുൾ ബഷീർ, സി.ഇ.ഒ മാരായ പ്രദീഷ് . കെ, മഹേഷ്.കെ, വനിത സിവിൽ എക്സൈസ് ഓഫീസർ ശാന്തി കൃഷ്ണ എന്നിവർ ഉണ്ടായിരുന്നു.