നേരത്തെ പാടമായിരുന്ന പ്രദേശത്തെ വെള്ളം ഒഴുകി പോയിരുന്ന തോടുകൾ ഏറേയും അടച്ച് ദേശീയപാത നിർമാണത്തിനായി പന്ത്രണ്ട് അടിയോളം ഉയരത്തിൽ മണ്ണിട്ട് ഉയർത്തി റോഡ് നിർമ്മാണം പുരോഗമിക്കുകയാണ്

തൃശൂർ: ദേശീയപാത നിർമാണത്തെ തുടർന്ന് തോടുകൾ മണ്ണിട്ട് നികത്തിയതോടെ കനത്ത മഴയിൽ വെള്ളം ഒഴുകി പോകാൻ കഴിയാതെ നടുവിൽക്കര മേഖലയിൽ 50 ലധികം വീടുകൾ വെള്ളത്തിലായി. പൊലീസ് സ്റ്റേഷന് കിഴക്ക് നടുവിൽക്കര വടക്കുംമുറി വരെ ദേശീയ പാതയ്ക്ക് സമീപമുള്ള വീടുകളാണ് വെള്ളത്തിലായത്. നേരത്തെ പാടമായിരുന്ന പ്രദേശത്തെ വെള്ളം ഒഴുകി പോയിരുന്ന തോടുകൾ ഏറേയും അടച്ച് ദേശീയപാത നിർമാണത്തിനായി പന്ത്രണ്ട് അടിയോളം ഉയരത്തിൽ മണ്ണിട്ട് ഉയർത്തി റോഡ് നിർമ്മാണം പുരോഗമിക്കുകയാണ്.

മഴയിൽ വെള്ളം തോടുകൾ വഴി ഒഴുകി കനോലി പുഴയിലാണ് എത്തിച്ചേരാറുള്ളത്. തോടുകളില്ലാതായതോടെ വെള്ളം ഒഴുകി പോകാൻ കഴിയാതെ വീടുകൾക്ക് സമീപം കനത്ത വെളളക്കെട്ടാണ്. കെട്ടി നിൽക്കുന്ന വെള്ളത്തിന് നിറവ്യത്യാസമുണ്ട്. വെള്ളത്തിലൂടെ നടന്ന് പലർക്കും ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ട്. ഭിന്നശേഷിക്കാരടമുള്ളവരാണ് ഇവിടുത്തെ വീടുകളിൽ കഴിയുന്നത്. വെള്ളം കെട്ടി നിന്നതോടെ ശുചിമുറികളും നിറഞ്ഞ് മാലിന്യ പ്രശ്നവും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ കഴിയാത്ത പ്രശ്നവുമുണ്ട്. വെള്ളം ഒഴുകി പോകാൻ അടിയന്തിരമായി കാനകൾ നിർമിക്കണമെന്ന ആവശ്യം ശക്തമാണ്. നിലവിലെ സ്ഥിതി തുടർന്നാൽ വരും വർഷങ്ങളിലും കാലവർഷത്തിൽ വെള്ളക്കെട്ട് രൂക്ഷമാകാൻ ഇടയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം കേരളത്തിൽ ജൂൺ ആദ്യ ദിനങ്ങളിൽ അതിശക്ത മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ വകുപ്പ്. ഇത് പ്രകാരം ജൂൺ നാലാം തിയതിവരെ സംസ്ഥാനത്ത് റെഡ്, ഓറഞ്ച് അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ചില ജില്ലകളിൽ യെല്ലോ അലർട്ട് മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്കൂൾ തുറക്കുന്ന ദിവസം കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് ഉള്ളത്. ജൂൺ 3 നാകട്ടെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ജൂൺ 4 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം

മഞ്ഞ അലർട്ട്

02/06/2025 : കണ്ണൂർ, കാസർകോട്
03/06/2025 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
04/06/2025 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.