ട്രോളിങ് നിരോധനം: കടലിൽ ജില്ലാ കളക്ടറുടെ മിന്നൽ പരിശോധന, നിയമലംഘനങ്ങളൊന്നും കണ്ടെത്തിയില്ല, തൊഴിലാളികളുമായി സംവദിച്ച് മടക്കം
തൃശൂർ: ട്രോളിങ് നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി കടലിലും ഹാർബറിലും ജില്ലാ കലക്ടർ മിന്നൽ പരിശോധന നടത്തി. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജയും ഫിഷറീസ് ഉദ്യോഗസ്ഥരും പൊലീസും ഉൾപ്പെട്ട സംഘം കടലിൽ പ്രത്യേക പട്രോളിങ്ങിനിറങ്ങിയത്.
ചേറ്റുവ ഹാർബറിൽ നിന്നും പുറപ്പെട്ട സംഘം ഒരു മണിക്കൂറോളം കടലിൽ പരിശോധന തുടർന്നു. മത്സ്യ ബന്ധനം നടത്തുകയായിരുന്ന യാനങ്ങളുടെ രേഖകൾ ജില്ലാ കലക്ടർ നേരിട്ട് പരിശോധിച്ചു. ട്രോളിങ് നിരോധനം ലംഘിച്ച് നിരോധിത വലകൾ ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം നടക്കുന്നുണ്ടോയെന്നും നിരോധനമുള്ള യാനങ്ങൾ മത്സ്യബന്ധനത്തിനായി ഉപയോഗിക്കു ന്നുണ്ടോയെന്നും പരിശോധിച്ചു.
പരിശോധനയിൽ നിയമലംഘനങ്ങളൊന്നും കണ്ടെത്തിയില്ല. പട്രോളിങ് കഴിഞ്ഞ് തിരിച്ചെത്തിയ ജില്ലാ കലക്ടർ മത്സ്യത്തൊഴിലാളികളുമായി അവരുടെ പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞ ശേഷമാണ് മടങ്ങിയത്. സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, ചാവക്കാട് തഹസിൽദാർ ടി കെ ഷാജി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ ടി അനിത, അസിസ്റ്റന്റ് ഡയറക്ടർ എംഎൻ സുലേഖ, എക്സ്റ്റൻഷൻ ഓഫീസർമാരായ സി അശ്വിൻ രാജ്, യു എം ശ്രുതി മോൾ, അസിസ്റ്റന്റ് ഓഫീസർ ലീന തോമസ്, മറൈൻ എൻഫോസ്മെന്റ് സീനിയർ സിവിൽ പൊലീസ് ഓഫീസർ വിഎൻ പ്രശാന്ത് കുമാർ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Read more: കണ്ണൂരിൽ, ഓട്ടോറിക്ഷയിൽ എത്തിയ ആൾ വീട്ടിലേക്ക് കയറി യുവതിയെ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചു, കേസ്
കഴിഞ്ഞ 9 ന് അർധരാത്രി ആരംഭിച്ച ട്രോളിങ് നിരോധനം ജൂലൈ 31 രാത്രി പന്ത്രണ്ട് മണി തുടരും. ഈ കാലയളവിൽ ട്രോളിങ് ബോട്ടുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് കോസ്റ്റൽ പോലിസ് പെട്രോളിങ് ശക്തമാക്കാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകി. ജില്ലയിൽ അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ 24 മണിക്കൂർ പ്രവർത്തനസജ്ജമായ ഫിഷറീസ് കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ കളക്ടറേറ്റ് കൺട്രോൾ റൂമിലും നേവിയുടെ ടോൾഫ്രീ നമ്പറിലും ബന്ധപ്പെടാം. ഫിഷറീസ് ജില്ലാ ഓഫീസ് 0487 2441132, ഫിഷറീസ് കൺട്രോൾ റൂം ഫിഷറീസ് സ്റ്റേഷൻ അഴീക്കോട് 0480 2996090, തൃശൂർ കലക്ട്രേറ്റ് കൺട്രോൾ റൂം 0487 2362424, കോസ്റ്റ് ഗാർഡ് 1093 എന്നിവയാണ് നമ്പറുകൾ.
