സ്കൂളിൽ നിന്ന് വരുന്ന വഴി തടഞ്ഞു നിർത്തി, പെൺകുട്ടിയെ കടന്ന് പിടിച്ച് 60 കാരൻ; പോക്സോ കേസിൽ അറസ്റ്റ്
സ്കൂളിൽ പോയ ശേഷം തിരികെ വീട്ടിലേക്ക് പോയ പെൺകുട്ടിയെ സൈക്കിൾ തടഞ്ഞു നിർത്തിയ ശേഷം പ്രതി കടന്നു പിടിക്കുകയായിരുന്നു.

മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്ന് പിടിച്ച അറുപതുകാരനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല വലിയകുളങ്ങര പദ്മാലയം വീട്ടിൽ സുകുമാരനെ (61) ആണ് പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്തത്. സ്കൂളിൽ പോയ ശേഷം തിരികെ വീട്ടിലേക്ക് പോയ പെൺകുട്ടിയെ സൈക്കിൾ തടഞ്ഞു നിർത്തിയ ശേഷം പ്രതി കടന്നു പിടിക്കുകയായിരുന്നു. പെൺകുട്ടി വീട്ടിലെത്തി വിവരം മാതാപിതാക്കളോട് പറയുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു.
മാന്നാർ പൊലീസ് ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ എസ് ഐ മാരായ അഭിരാം സി എസ്, ബിജുക്കുട്ടൻ, എ എസ് ഐ ഷമീർ, സിവിൽ പോലിസ് ഓഫീസർമാരായ ദിനീഷ് ബാബു, സാജിദ്, ഫിർദൗസ്, എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അതേസമയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 31 കാരൻ ഭാര്യയുടെ ഇടപെടലിനെ തുടർന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പാലോട് ഇടിഞ്ഞാർ പേത്തലക്കരിക്കകം സ്വദേശി വിപിൻ ഷാൽ (31) നെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ മൊബൈലിൽ കുട്ടിയെ പീഡിപ്പിച്ച ശേഷം കുട്ടിയുമൊത്ത് എടുത്ത നഗ്ന ഫോട്ടോ പ്രതിയുടെ ഭാര്യ കാണുകയും തുടർന്ന് ഭാര്യ പാങ്ങോട് പഞ്ചായത്തിലെ വാർഡ് മെമ്പറെ വിവരം അറിയിക്കുകയും ആയിരുന്നു.
വാർഡ് മെമ്പർ പാങ്ങോട് പൊലീസിൽ വിവരം അറിയിച്ചു തുടർന്ന് പൊലീസ് വീട്ടിൽ ചെന്ന് കുട്ടിയുടെ മൊഴി എടുത്തു. നഗ്നചിത്രം കാണിച്ചാണ് കുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിച്ചത് എന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഇയാളെ ഇടിഞ്ഞാറിൽ നിന്നും പിടികൂടി. പ്രതിയെ നെടുമങ്ങാട് പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.