ബെംഗളൂരുവില്‍ നിന്നും ബസ്സില്‍ മണ്ണുത്തിയില്‍ വന്നിറങ്ങിയ അറ്റ്ലസ് ബസ് ഉടമയും എടപ്പാള്‍ സ്വദേശിയുമായ മുബാറക്കിന്‍റെ പക്കല്‍ എഴുപത്തിയഞ്ച് ലക്ഷം രൂപയുണ്ടായിരുന്നു. ഈ പണമാണ് മോഷണം പോയത്.
തൃശൂർ: മണ്ണുത്തി ദേശീയ പാതയരികില്‍ വന്‍ കവര്‍ച്ച. ബെംഗളൂരുവില്‍ നിന്ന് എഴുപത്തിയഞ്ച് ലക്ഷം രൂപയുമായി ബസ്സില്‍ നന്നിറങ്ങിയ അറ്റ്ലസ് ബസ് ഉടമ എടപ്പാൾ സ്വദേശി മുബാറകിന്റെ പക്കൽനിന്നും നിന്ന് ഒരു സംഘം പണം തട്ടിയെടുത്തു കടന്നുകളഞ്ഞു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലരയോടെയാണ് കവര്‍ച്ച നടന്നത്. ബെംഗളൂരുവില്‍ നിന്നും ബസ്സില്‍ മണ്ണുത്തിയില്‍ വന്നിറങ്ങിയ അറ്റ്ലസ് ബസ് ഉടമയും എടപ്പാള്‍ സ്വദേശിയുമായ മുബാറക്കിന്‍റെ പക്കല്‍ എഴുപത്തിയഞ്ച് ലക്ഷം രൂപയുണ്ടായിരുന്നു. ഈ പണമാണ് മോഷണം പോയത്. ബസ് വിറ്റ് കിട്ടിയ പണമാണ് നഷ്ടപ്പെട്ടതെന്നാണ് മുബാറക്ക് പൊലീസിന് നല്‍കിയ മൊഴി.
തൃശൂരിൽ എത്തിയ ഉടനെ അടുത്തുള്ള മെഡിക്കൽ സ്റ്റോറിന്റെ വരാന്തയിൽ ബാഗ് വെച്ച് ശുചിമുറിയിലേക്ക് മുബാറക് നീങ്ങി. തിരിച്ചുവന്ന് ചായ കുടിക്കാൻ തുടങ്ങിയ ഉടനെയായിരുന്നു കവർച്ച. തൊപ്പിവച്ച യുവാവ് ബാഗെടുത്ത് വാഹനത്തിനടുത്തേക്ക് നടന്നു. ബാഗ് കൊണ്ടുപോകുന്നത് കണ്ടയുടനെ മുബാറക് തടയാൻ ശ്രമിച്ചെങ്കിലും സംഘം ഇന്നോവ കാറിൽ കയറി രക്ഷപെട്ടു. ഇത് കണ്ട മുബാറക് പിന്നാലെയെത്തി അയാളെ കടന്നു പിടിച്ചുവെങ്കിലും മോഷ്ടാവും കൂട്ടാളികളും രക്ഷപ്പെട്ടു.
പണവുമായി പ്രതികള്‍ കടന്നുകളഞ്ഞെന്ന് മനസ്സിലാക്കിയ മുബാറക് തൊട്ടടുത്ത മണ്ണൂത്തി പൊലീസില്‍ പരാതി നല്‍കി. പൊലീസെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മോഷണ സംഘമെത്തിയ വാഹനത്തിന് മുന്നിലും പിന്നിലും രണ്ടു നമ്പരുകളായിരുന്നു ഉണ്ടായിരുന്നത്. ഹൈവേ കേന്ദ്രീകരിച്ച് പണം തട്ടിയെടുക്കുന്ന കുഴല്‍പ്പണ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. മുബാറക്കിന്‍റെ സാമ്പത്തിക ശ്രോതസ്സുകളും പരിശോധിക്കുന്നുണ്ട്.


