നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തി മലയാളിയടക്കം തമിഴ്നാട് പൊലീസിന്‍റെ പിടിയിൽ

തിരുവനന്തപുരം: 15 ലക്ഷം രൂപ വിലയുള്ള നിരോധിത പുകയില ഉത്പന്നങ്ങളുമായി നാല് പേരെ തമിഴ്നാട് പൊലീസ് പിടികൂടി. നാഗർകോവിൽ സ്വദേശി അരുൾ ജീവൻ (38), പാറശാല സ്വദേശി സുനിൽ (51), തിരുവനന്തപുരം സ്വദേശി വിനോദ് കുമാർ (41), ബീമാപ്പള്ളി സ്വദേശി നവാസ് (36) എന്നിവരെയാണ് നാഗർകോവിലിൽ വച്ച് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്‌തത്. 

301 കിലോ ഗുഡ്കയോടൊപ്പം രണ്ട് കാറുകൾ, ആറ് മൊബൈൽ ഫോണുകൾ എന്നിവയും ഇവരിൽ നിന്നും പിടിച്ചെടുത്തു. ബീമാപ്പള്ളിയിൽ നിന്ന് കന്യാകുമാരി ജില്ലയിലെ കടകളിലേയ്‌ക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു. തിരുവനന്തപുരത്തേക്ക് ഉൽപ്പനങ്ങളെങ്ങനെ എത്തിക്കുന്നെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.