കമ്പനിയിലെ പ്രതിസന്ധികള്‍ കാരണം ഇഖാമ പുതുക്കാന്‍ കഴിയാത്തതിനാല്‍ വര്‍ഷങ്ങളോളം നാട്ടില്‍ പോകാന്‍ കഴിയാതെ റിയാദില്‍ തുടരുകയായിരുന്നു

റിയാദ്: നീണ്ട എട്ട് വര്‍ഷത്തെ പ്രവാസത്തിന് ശേഷം നാടണയാന്‍ തയ്യാറെടുക്കവെ കിഴിശ്ശേരി സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. കൊണ്ടോട്ടി കിഴിശ്ശേരി പുളിയക്കോട് സ്വദേശി ഹംസ (67) ആണ് മരിച്ചത്. കമ്പനിയിലെ പ്രതിസന്ധികള്‍ കാരണം ഇഖാമ പുതുക്കാന്‍ കഴിയാത്തതിനാല്‍ വര്‍ഷങ്ങളോളം നാട്ടില്‍ പോകാന്‍ കഴിയാതെ റിയാദില്‍ തുടരുകയായിരുന്നു ഇദ്ദേഹം. ഒടുവില്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് മരണം സംഭവിച്ചത്. റിയാദില്‍ സഹോദരനൊപ്പമായിരുന്നു താമസം. ഇന്നലെ രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് സഹോദരന്‍ പൊലീസിലും ആംബുലന്‍സിനെയും വിവരമറിയിക്കുകയായിരുന്നു.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. എട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പ്രിയപ്പെട്ടവരെ കാണാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയുള്ള ഹംസയുടെ വേര്‍പാട് നാടിനും കുടുംബത്തിനും വലിയ നോവായി മാറിയിരിക്കുകയാണ്. ഭാര്യ:റുബീന. മക്കള്‍: ഫസീല, ജസീല, ഫാത്തിമ ഷഹന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം