രണ്ടു സുഹൃത്തുകൾക്ക് ഒപ്പം കനാലിൽ കുളിക്കാൻ ഇറങ്ങുമ്പോഴാണ് അഭിജിത്ത് അപകടത്തിൽപെട്ടത്. ഒപ്പം ഉണ്ടായിരുന്ന ജോജി, അജിത് എന്നിവർ നീന്തി രക്ഷപ്പെട്ടു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
തിരുവന്തപുരം: പോഴിക്കരയിൽ കനാലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പൊഴിയൂർ ഉച്ചക്കട വിരാലി പൗർണമിഹൗസിൽ ബിനുമോൻ-ബിന്ദു ദമ്പതികളുടെ മകൻ അഭിജിത് (21) ആണ് മരിച്ചത്. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് അഭിജിത്ത്. ഇന്നലെ ഉച്ചയ്ക്കുശേഷം പൊഴിയൂർ പൊഴിക്കരയിലെ എലിഫന്റ് റോക്കിന് സമീപം ആണ് സംഭവം.
രണ്ടു സുഹൃത്തുകൾക്ക് ഒപ്പം കനാലിൽ കുളിക്കാൻ ഇറങ്ങുമ്പോഴാണ് അഭിജിത്ത് അപകടത്തിൽപെട്ടത്. ഒപ്പം ഉണ്ടായിരുന്ന ജോജി, അജിത് എന്നിവർ നീന്തി രക്ഷപ്പെട്ടു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് പൂവാറിൽ നിന്നെത്തിയ ഫയർഫോഴ്സും നട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുങ്ങിയപ്പോൾ മണ്ണിൽ പുതഞ്ഞത് അപകടകാരണമായി എന്നാണ് പ്രാഥമിക നിഗമനം. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ച മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് കൈമാറും. പൊഴിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, തൃപ്പൂണിത്തുറയിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാൾ കുഴഞ്ഞു വീണ് മരിച്ചു. തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശി മനോഹരൻ ആണ് മരിച്ചത്. പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണ മനോഹരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അലക്ഷ്യമായി ഇരുചക്രവാഹനം ഓടിച്ചു വരുന്നതിനിടെ കൈ കാണിച്ചിട്ടും മനോഹരൻ നിർത്താതെ പോയിരുന്നു. തുടർന്ന് പിടികൂടി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അതേസമയം പൊലീസിനെതിരെ നാട്ടുകാർ രംഗത്തെത്തി. വാഹനം പിന്തുടർന്ന് പിടിച്ച ശേഷം പൊലീസ് മനോഹരനെ മർദിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. അതിനുശേഷമാണ് സ്റ്റേഷനിൽ എത്തിക്കുന്നത്. സ്റ്റേഷനിൽ വച്ചാണ് മനോഹരൻ കുഴഞ്ഞുവീണ് മരിക്കുന്നത്. വാഹന പരിശോധനയുമായി മനോഹരൻ സഹകരിച്ചു. എന്നാൽ മനോഹരനോട് പൊലീസ് തട്ടിക്കയറി. ഹെൽമറ്റ് ഊരിയ ഉടൻ പൊലീസ് മനോഹരന്‍റെ മുഖത്തടിച്ചുവെന്ന് ദൃക്സാക്ഷിയായ രമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മനോഹരൻ മദ്യപിച്ചിട്ടില്ലെന്നും രമ പറഞ്ഞു. പൊലീസ് നടപടി താൻ ചോദ്യം ചെയ്തിട്ടും മനോഹരനെ സ്റ്റേഷനിൽ കൊണ്ടുപോയെന്ന് രമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
