2021ൽ സിപിഎം പയ്യോളി ചാത്തമംഗലം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി സുബീഷിന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞ ശേഷം മുങ്ങിയത് ആലപ്പുഴയ്ക്ക്.   ഒളിവിലായിരുന്നു പ്രതി. 4 വര്‍ഷത്തിന് ശേഷം അറസ്റ്റ് 

കോഴിക്കോട്: പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ നാല് വര്‍ഷത്തിന് ശേഷം അറസ്റ്റ്. ആര്‍എസ്എസ് പ്രവര്‍ത്തകനായ പയ്യോളി അയനിക്കാട് സ്വദേശി ഷിജേഷിനെയാണ് പയ്യോളി പൊലീസ് ആലപ്പുഴ ചേര്‍ത്തലയില്‍ നിന്ന് പിടികൂടിയത്. ഇയാള്‍ കഴിഞ്ഞ നാല് വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു.

സിപിഎം പയ്യോളി ചാത്തമംഗലം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി സുബീഷിന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞ കേസിലാണ് നടപടി. 2021 ഫെബ്രുവരി 18ന് അര്‍ധരാത്രിയാണ് ആക്രമണമുണ്ടായത്. അഞ്ച് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് തെളിഞ്ഞിരുന്നു. ഇതിന് മുന്‍പും ഇയാള്‍ വീട് കേന്ദ്രീകരിച്ച് ആക്രമണങ്ങള്‍ നടത്തിയ കേസുകളില്‍ പ്രതിയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പയ്യോളി കോടതിയില്‍ ഹാജരാക്കിയ ഷിജേഷിനെ റിമാന്റ് ചെയ്തു.