മറ്റൊരു വാഹനം ടിപ്പര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു...

കല്‍പ്പറ്റ: നവീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന താമരശ്ശേരി ചുരത്തില്‍ വാഹനപകടം. അപകടത്തിൽ ഇതുവരെ ആര്‍ക്കും പരിക്കില്ല. അപകടത്തെ തുടര്‍ന്ന് കുറച്ച് സമയം ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. വൈകുന്നേരം നാല് മണിയോടെ ഒന്നാംവളവിന് താഴെയായി ടിപ്പര്‍ ലോറി റോഡരികിലെ ഓടയിലേക്ക് ഇറങ്ങുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മറ്റൊരു വാഹനം ടിപ്പര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. മറികടക്കുന്ന വാഹനം അപകടത്തില്‍പെടാതിരിക്കാന്‍ ലോറി ഇടതുവശത്തേക്ക് ഒതുക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് ചാലിലേക്ക് ഇറങ്ങിയത്. അടിവാരം പോലീസും ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. 

അടിവാരത്ത് നിന്നെത്തിച്ച ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തി. ഇരുവശത്തുനിന്നുമുള്ള വാഹനഗതാഗതം അല്‍പ്പസമയം നിര്‍ത്തിവെച്ചാണ് വാഹനം ഉയര്‍ത്തിയത്. ചുരം സംരക്ഷണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ വലിയ ഭാരവാഹനങ്ങളുടെ സഞ്ചാരം പാടെ നിയന്ത്രിച്ചിട്ടുണ്ട്. 

മറ്റു വാഹനങ്ങള്‍ക്കാകട്ടെ വേഗത കുറക്കണമെന്ന കര്‍ശന നിയന്ത്രണം നല്‍കിയിട്ടുണ്ടെങ്കിലും സ്വകാര്യ കാറുകള്‍ അടക്കമുള്ളവ അമിതവേഗത്തിലാണ് ചുരം വഴി സഞ്ചരിക്കുന്നതെന്ന പരാതിയുണ്ട്. ഇത്തരത്തില്‍ വളവില്‍ അമിത വേഗതയിലെത്തിയ വാഹനം ലോറിയെ മറികടക്കുമ്പോഴാണ് അപകടം ഉണ്ടായത്. ലോറിക്ക് വേഗം കുറവായത് കൊണ്ട് മാത്രമാണ് ആളപായം ഇല്ലാതിരുന്നതെന്ന് ചുരംസംരക്ഷണസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.