ജംഗ്ഷനാണെന്ന് അറിയില്ല, അനധികൃത വാഹന പാര്‍ക്കിംഗും; അപകടക്കെണിയായി കോണിക്കല്‍ ജംഗ്ഷന്
ജംഗ്ഷനാണ് എന്ന് വാഹന യാത്രക്കാര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയാണ് ജംഗ്ഷനെ അപകടക്കെണിയാക്കുന്നത്. ഇതിന് പുറമേയാണ് ജംഗ്ഷന് സമീപത്തായി ഭാര വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ്
അപകടക്കെണി (Accident prone area) ഒരുക്കി കോണിക്കല്‍ ജംഗ്ഷന്‍. പട്ടിത്താനം മണര്‍കാട് ബൈപ്പാസിലെ ഈ ജംഗ്ഷനില്‍ അപകടങ്ങള്‍ പതിവ് കാഴ്ചയാണ് ഇപ്പോള്‍. ജംഗ്ഷനാണ് എന്ന് വാഹന യാത്രക്കാര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയാണ് ജംഗ്ഷനെ അപകടക്കെണിയാക്കുന്നത്. അയര്‍ക്കുന്നം ഏറ്റുമാനൂര്‍ റോഡില്‍ നിന്നും ബൈപ്പാസിലേക്ക് വാഹനങ്ങള്‍ കയറുന്നത് ഈ ജംഗ്ഷനിലൂടെയാണ്.
ഇന്നലെ രാവിലെ ഇവിടെ പാഞ്ഞെത്തിയ ലോറിയില്‍ നിന്ന് രണ്ടുപേര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പാഞ്ഞെത്തിയ ലോറി സമീപത്തെ മതിലില്‍ ഇടിച്ചാണ് നിന്നത്. കാല്‍നടയാത്രക്കാരായ ഇക്ബാല്‍ റാവുത്തറും ജിയാസുമാണ് കഷ്ടിച്ച് വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഈ മേഖലയില്‍ അപകടാസൂചന ബോര്‍ഡ് വയ്ക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെ ഫലം കണ്ടിട്ടില്ല. വേഗ നിയന്ത്രണത്തിന് ആവശ്യമായ മാറ്റം ജംഗ്ഷനില്‍ വേണമെന്ന ആവശ്യവും നിലവില്‍ പരിഗണിക്കപ്പെട്ടിട്ടില്ല.
ഇതിന് പുറമേയാണ് ജംഗ്ഷന് സമീപത്തായി ഭാര വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ്. പ്രഭാത സവാരിക്കാര്‍ അടക്കമുള്ള കാല്‍നടയാത്രക്കാരെ വലയ്ക്കുന്നതാണ് ഈ അനധികൃത പാര്‍ക്കിംഗ്. പാര്‍ക്കിംഗ് നിരോധിച്ചതായി പൊലീസ് ബോര്‍ഡുകള്‍ ഉണ്ടെങ്കിലും അനധികൃത പാര്‍ക്കിംഗ് പഴയതുപോലെ തന്നെ തുടരുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
പെരുവന്താനത്ത് വാഹനാപകടം; രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു
ഇടുക്കി പെരുവന്താനം അമലഗിരിയിൽ വാഹനാപകടത്തിൽ ആന്ധ്രാ സ്വദേശികളായ രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു. കർണൂൽ സ്വദേശികളായ ആദി നാരായണും ഈശ്വരപ്പയുമാണ് ഡിസംബര്‍ 9ന് മരിച്ചത്. തീർത്ഥാടകരുടെ ഇടയിലേയ്ക്ക് തീർത്ഥാടകരുടെ തന്നെ ബസ് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. നിർത്തിയിട്ടിരുന്ന ട്രാവലറിൻ്റെ പുറകിൽ നിന്നിരുന്നവരുടെ ഇടയിലേയ്ക്കാണ് ബസിടിച്ച് കയറിയത്. കാറുമായി കൂട്ടിമുട്ടിയതിനെ തുടർന്ന് ട്രാവലറിലുണ്ടായിരുന്നവർ പുറത്തിറങ്ങി നിൽക്കുകയായിരുന്നു. ഇവർക്കിടയിലേയ്ക്കാണ് ബസിടിച്ച് കയറിയത്. എതിരെ വന്ന ലോറിയെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഡ്രൈവര്‍ കരിക്ക് കുടിക്കാനിറങ്ങി, കരിക്ക് കച്ചവടക്കാരന്‍ ആംബുലൻസ് ഓടിക്കാന്‍ നോക്കി; അപകടം
കോട്ടയം കട്ടച്ചിറയിൽ നിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ച് നാല് പേർക്ക് പരുക്ക്. ഡ്രൈവർ കരിക്ക് കുടിക്കാൻ ഇറങ്ങിയപ്പോൾ ആംബുലൻസ് ഓടിക്കാനുള്ള കരിക്ക് വിൽപനക്കാരന്റെ ശ്രമമാണ് അപകടത്തിൽ കലാശിച്ചത്. കരിക്ക് വിൽപ്പനക്കാരൻ പിന്നോട്ടെടുത്ത ആംബുലൻസ് രണ്ട് ഓട്ടോയിലും ഒരു ബൈക്കിലും ഇടിക്കുകയായിരുന്നു.