അടൂർ സ്വദേശി സഞ്ജിത്താണ് അറസ്റ്റിലായത്. ബസ് കാത്ത് നിന്ന വയോധികയോട് വഴി ചോദിക്കാനെത്തിയ ശേഷം കാറിൽ കയറ്റിക്കൊണ്ടുപോയി സ്വർ‍ണം കവർന്ന ശേഷം വഴിയിൽ ഇറക്കി വിടുകയായിരുന്നു.

ആലപ്പുഴ: ആലപ്പുഴയിൽ ചാരുംമൂട് വയോധികയെ കാറിൽ തട്ടിക്കൊണ്ടുപോയി സ്വ‍ർണം കവ‍ർന്ന കേസിൽ പ്രതി പിടിയിൽ. അടൂർ സ്വദേശി സഞ്ജിത്താണ് അറസ്റ്റിലായത്. ബസ് കാത്ത് നിന്ന വയോധികയോട് വഴി ചോദിക്കാനെത്തിയ ശേഷം കാറിൽ കയറ്റിക്കൊണ്ടുപോയി സ്വർ‍ണം കവർന്ന ശേഷം വഴിയിൽ ഇറക്കി വിടുകയായിരുന്നു.

പന്തളത്തേക്ക് പോകാൻ ബസ് കാത്ത് നിന്ന വയോധികയുടെ അടുത്തേക്ക് പ്രതി കാറുമായെത്തി വഴി ചോദിച്ച ശേഷമാണ് തട്ടിക്കൊണ്ടുപോയത്. വഴി പറഞ്ഞു കൊടുത്ത വയോധികയെ പന്തളത്തേക്ക് എത്തിക്കാമെന്ന് പറഞ്ഞ സഞ്ജിത്ത് നിർബന്ധിച്ച് കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. കുടുംബവിശേഷമൊക്കെ പറഞ്ഞ് അൽപദൂരം പോയ ശേഷം ലക്ഷ്യം നടപ്പാക്കി. കൈയിൽ കരുതിയിരുന്ന പെപ്പർ സ്പ്രേ വൃദ്ധയുടെ കണ്ണിലടിച്ചു. നീറ്റൽ സഹിക്കാനാകാതെ കണ്ണുതുറക്കാനാകാത്ത സ്ത്രീയെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം സ്വർണം ഊരിയെടുത്തു. മൂന്ന് പവൻ മാലയും ഒരു പവൻ തൂക്കം വരുന്ന വളയുമാണ് ഊരിയെടുത്തത്. 

Also Read:  വന്നത് സൈന്യത്തിലെ ക്യാപ്റ്റനെന്ന് പറഞ്ഞ്, സഹായിക്കാമെന്നും വാഗ്ദാനം; കുറച്ച് സംസാരിച്ചപ്പോൾ ചെറിയൊരു സംശയം

കമ്മൽ ചോദിച്ചെങ്കിലും സ്വർണമല്ലെന്ന് പറഞ്ഞതിനാൽ എടുത്തില്ല. വീണ്ടും കുറച്ച് ദൂരം കാറിൽ പോയ ശേഷം സത്രീയെ വഴിയിൽ ഇറക്കി വിട്ടു.റോഡിൽ കരഞ്ഞുകൊണ്ടു നിന്ന അവരെ അതുവഴി വന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് പണം നൽകി ബസിൽ കയറ്റി വീട്ടിലെത്തിച്ചത്. തുടർന്ന് നൂറനാട് പൊലീസിൽ പരാതി നൽകി. സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മണിക്കൂരുകല്‍ക്കകം പ്രതി പിടിയിലായി. കമ്പ്യൂട്ടർ എഞ്ചിനീയർ ആയ സഞ്ജിത്ത് കട ബാധ്യത തീ‍ർക്കാനാണ് മോഷണം നടത്തിയതെന്ന് പൊലീസിനോട് പറഞ്ഞു. ഇയാളെ റിമാൻഡ് ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം