റോഡരികിൽ നിന്നിരുന്ന മദ്യപാനിയെ തടഞ്ഞുവെച്ച് യുവാക്കൾ കളിയാക്കുന്നത് ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രകോപിതരായ സംഘം യുവാവിനെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു.
കോന്നി : പത്തനംതിട്ടയിൽ യുവാവിനെ സംഘം ചേർന്ന് മർദ്ദിക്കുകയും ഇടിവളയുപയോഗിച്ച് മൂക്കിലിടിച്ച് അസ്ഥിക്ക് പൊട്ടലുണ്ടാക്കുകയും ചെയ്ത കേസിലെ രണ്ടാം പ്രതി പൊലീസിന്റെ പിടിയിലായി. തെങ്ങുംകാവ് പന്നിക്കണ്ടം സ്വദേശിയായ ഇളപ്പിന്റെ വടക്കേതിൽ വീട്ടിൽ ശ്രീരാജ് എസ്.നായരെ (29) ആണ് കോന്നി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 10.30 മണിയോടെയാണ് സംഭവം. അട്ടച്ചാക്കൽ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചുളള ലൈറ്റ് ഡെക്കറേഷൻ കണ്ടിട്ട് തിരികെ മടങ്ങുകയായിരുന്ന യുവാവിനെയാണ് പ്രതികൾ കോന്നി ടൗണിൽ വെച്ച് ദേഹോപദ്രവമേല്പിച്ചത്.
ഇടിവള കൊണ്ട് മൂക്കിന് ഇടിയേറ്റ് അസ്ഥിക്ക് പൊട്ടൽ സംഭവിച്ച യുവാവ് ചികിത്സയിലാണ്. റോഡരികിൽ നിന്നിരുന്ന മദ്യപാനിയെ തടഞ്ഞുവെച്ച് യുവാക്കൾ കളിയാക്കുന്നത് ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രകോപിതരായ സംഘം യുവാവിനെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. മൂന്നു പേരടങ്ങിയ സംഘമാണ് ആക്രമം നടത്തിയത്. കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ ശ്രീരാജ്. ഒളിവിൽപ്പോയ മറ്റു പ്രതികളെ പിടികൂടാനുണ്ട്. കൃത്യത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ കോന്നി പൊലീസ് സബ്ഇൻസ്പെക്ടർ ശ്യാം എസ്.എസിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. മുജീബ്റഹ്മാൻ, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ രഞ്ജിത്ത്, ജയകുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.


