മുതലമടയിൽ ആദിവാസി യുവാവിനെ അഞ്ചുദിവസം പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ ഒന്നാം പ്രതിയായ റിസോർട്ട് ഉടമ പ്രഭു കീഴടങ്ങി. ഭക്ഷണവും വെള്ളവും നൽകാതെ ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് അവശനായ വെള്ളയ്യനെ നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷപ്പെടുത്തിയത്.
പാലക്കാട്: മുതലമടയിൽ ആദിവാസി യുവാവിനെ അഞ്ചുദിവസം വീട്ടിൽ പൂട്ടിയിട്ടു മർദിച്ച സംഭവത്തിൽ ഒന്നാം പ്രതി പ്രഭു കീഴടങ്ങി. സംഭവത്തിന് പിന്നാലെ നാടുവിട്ട പ്രതിയെ പൊലീസിന് പിടികൂടാനായിരുന്നില്ല. അനുവാദമില്ലാതെ മദ്യം കഴിച്ചുവെന്ന് ആരോപിച്ചാണ് ആദിവാസി മധ്യവയസ്കനായ വെള്ളയ്യനെ പൂട്ടിയിട്ടു മർദിച്ചത്. റിസോർട്ട് ഉടമയാണ് പ്രഭു. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം. വെള്ളയ്യനെ മുറിയിൽ അടച്ചിട്ട് പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പട്ടിണി കിടന്നതിനെതുടര്‍ന്ന് ക്ഷീണിതനായ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആറു ദിവസത്തോളം യുവാവിനെ അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ടുവെന്ന് പരാതി. മുതലമട പഞ്ചായത്ത് മെമ്പർ കല്പനാദേവിയുടെ നേതൃത്വത്തിൽ നാട്ടുകാരും പൊലീസും ചേർന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
കൂലിപ്പണിയെടുത്ത് ജീവിക്കുന്ന വെള്ളയ്യൻ ഫാം സ്റ്റേയിലും മറ്റിടത്തും പണിക്ക് പോകാറുണ്ട്. തേങ്ങ പെറുക്കുന്നതിനിടെ ഫാം സ്റ്റേയ്ക്ക് സമീപം കണ്ട മദ്യക്കുപ്പിയിൽ നിന്ന് വെള്ളയൻ മദ്യമെടുത്ത് കുടിച്ചതിന്‍റെ പേരിലാണ് ക്രൂരമര്‍ദനമെന്നാണ് പരാതി. മദ്യം കുടിച്ചതിനെ ഫാം സ്റ്റേയിലെ ജീവനക്കാരൻ ചോദ്യം ചെയ്തു. തുടര്‍ന്ന് വെള്ളയ്യനെ മര്‍ദിച്ച് മുറിയിൽ പൂട്ടിയിടുകയായിരുന്നു. മൂത്രമൊഴിക്കാൻ പോലും കഴിയാതെ ആറു ദിവസത്തോളമാണ് വെള്ളയനെ മുറിയിൽ പൂട്ടിയിട്ടത്. ഭക്ഷണമോ വെള്ളമോ നൽകാതെയായിരുന്നു ക്രൂരമര്‍ദനമെന്നാണ് പരാതി. ഏറെ സമയമെടുത്താണ് വാതിൽ തകര്‍ത്ത് അകത്ത് കയറി വെള്ളയ്യനെ രക്ഷപ്പെടുത്തിയതെന്ന് പഞ്ചായത്ത് മെമ്പര്‍ പറഞ്ഞിരുന്നു. സംഭവത്തിന് ശേഷശം ഒളിവിൽപ്പോയ പ്രതി ഇപ്പോഴാണ് തിരിച്ചെത്തുന്നത്.


