ആലപ്പുഴയിൽ സുരേഷിന്റെ വീട്ടിലെ അതിഥി ചില്ലറക്കാരനല്ല, ഡെത്ത് ഹെഡ് ഹോക്ക് മോത്ത് !
കരിയില എന്നു കരുതി എടുത്തുകളയാൻ ശ്രമിച്ച സുരേഷ് സൂക്ഷിച്ച് നോക്കിയപ്പോഴാണ് അപൂർവയിനത്തിൽപ്പെട്ട ശലഭമാണിതെന്ന് തിരിച്ചറിഞ്ഞത്.
ആലപ്പുഴ: കുട്ടമ്പേരൂർ വേലംപറമ്പിൽ വീട്ടിൽ എം വി സുരേഷ് കുമാറിൻ്റെ വീട്ടുവളപ്പിലെ പൂന്തോട്ടത്തിലെത്തിയ നിശാശലഭം നാട്ടുകാർക്ക് മുഴുവൻ കൗതുകമാവുകയാണ്. ജൂലൈ 22 പകൽ 12.30 നാണ് ശലഭങ്ങൾ വീട്ടുവളപ്പിലെ പൂന്തോട്ടത്തിലെത്തിയത്. പക്ഷികൾക്ക് കുടിക്കാൻ വെള്ളം നിറച്ച പാത്രത്തിനരികിലായാണ് ശലഭത്തെ കണ്ടത്.
കരിയില എന്നു കരുതി എടുത്തുകളയാൻ ശ്രമിച്ച സുരേഷ് സൂക്ഷിച്ച് നോക്കിയപ്പോഴാണ് അപൂർവയിനത്തിൽപ്പെട്ട ശലഭമാണിതെന്ന് തിരിച്ചറിഞ്ഞത്. വിവരമറിഞ്ഞ് ധാരാളമാളുകൾ ശലഭത്തെ കാണാൻ വീട്ടിലെത്തി. സാധാരണ ജൂലൈ മാസത്തെ നിശാശലഭ വാരാചരണ സമയത്താണ് ഡെത്ത് ഹെഡ്ഹോക്ക് മോത്ത് (തലയമ്പൻ) എന്നയിനത്തിൽപ്പെട്ട ശലഭങ്ങൾ എത്തുന്നത്.
ഇതിൻ്റെ ഉടലിൽ മനുഷ്യൻ്റെ തലയോട് സാദൃശ്യമുള്ള അടയാളങ്ങൾ ഉള്ളതാണ് ഈ പേര് വരാൻ കാരണം. മഞ്ഞ, വെള്ള, കറുപ്പ്, നീല തുടങ്ങിയ വിവിധ നിറങ്ങൾ കലർന്ന പുള്ളികളും വരകളുമാണ് ചിറകുകളിൽ ഉള്ളത്. ഏകദ്ദേശം എട്ട് സെൻ്റീമീറ്റർ നിളമാണ് ശലഭങ്ങൾക്കുള്ളത്.