നിരീക്ഷണ ക്യാമറയില്‍ കുടുങ്ങി പുലി, മാസങ്ങൾ നീണ്ട പരാതികൾക്ക് ഒടുവില്‍ മൂങ്കലാറില്‍ കൂടൊരുക്കി വനംവകുപ്പ്
വളര്‍ത്തു മൃഗങ്ങളെ വ്യാപകമായി കാണാതാകുന്നതായി നാട്ടുകാര്‍ നിരന്തരമായി പരാതി നല്‍കിയതോടെയാണ് വനംവകുപ്പ് ഏഴോളം നിരീക്ഷണ ക്യാമറകളാണ് പ്രദേശത്ത് സ്ഥാപിച്ചത്

ഇടുക്കി: വണ്ടിപ്പെരിയാറിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ പിടികുടാൻ കൂട് സ്ഥാപിച്ചു. ആറു മാസത്തിൽ അധികമായി വണ്ടിപെരിയാർ മൂങ്കലാർ മേഖലയിൽ പുലിയുടെ സാന്നിധ്യമുണ്ട്. നിരവധി വളർത്ത് മൃഗങ്ങളെ പുലി ആക്രമിച്ചു കൊന്നിരുന്നു. മൂങ്കലാറിൽ നിന്നും ആട്, നായ തുടങ്ങിയ വളർത്തു മൃഗങ്ങൾ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത് പതിവായിരുന്നു.
പല തവണ തോട്ടം തൊഴിലാളികൾ പുലിയെ നേരിട്ട് കാണുകയും ചെയ്തു. പുലിയുടെ സാന്നിധ്യം മൂലം തോട്ടങ്ങളിൽ ജോലിയ്ക്ക് പോകാൻ പോലും തൊഴിലാളികൾ ഭയപ്പെട്ടിരുന്നു. പല തവണ പുലിയുടെ സാന്നിധ്യം അറിയിച്ചെങ്കിലും മേഖലയിൽ സന്ദർശനം നടത്തിയതല്ലാതെ വനം വകുപ്പ് തുടർ നടപടികൾ സ്വികരിച്ചിരുന്നില്ല. ഇതേ തുടർന്ന് ജനരോക്ഷം ശക്തമായത്തോടെയാണ് മേഖലയിൽ ക്യാമറ സ്ഥാപിച്ച് നിരീക്ഷണം ആരംഭിച്ചത്. ഇതില്‍ പുലിയെ കണ്ടതിനേ തുടർന്നാണ് നിലവിൽ കൂട് സ്ഥാപിച്ചിരിക്കുന്നത്.
വളര്‍ത്തു മൃഗങ്ങളെ വ്യാപകമായി കാണാതാകുന്നതായി നാട്ടുകാര്‍ പരാതി നല്‍കിയതോടെ വനംവകുപ്പ് ഏഴോളം നിരീക്ഷണ ക്യാമറകളാണ് പ്രദേശത്ത് സ്ഥാപിച്ചത്. ഒന്നിലധികം പുലികള്‍ ഉണ്ടോയെന്നും നിരീക്ഷണം നടത്തുന്നുണ്ടെന്ന് വനംവകുപ്പ് വിശദമാക്കിയിരുന്നു. ചെല്ലാര്‍കോവില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പികെ വിനോദ്, ജെ വിജയകുമാര്‍ എന്നിവരുടെ സംഘമാണ് മേഖലയില്‍ ക്യാമറ സ്ഥാപിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
അതേസമയം ഒന്നരമാസമായി പനവല്ലിയുടെ ഉറക്കം നഷ്ടപ്പെടുത്തിയ കടുവയെ മയക്കുവെടിവയ്ക്കാനുള്ള നടപടികൾ ഇന്ന് തുടങ്ങും. വനംവകുപ്പിന്റെ വെറ്റിനറി ടീം രാവിലെ പത്തുമണിയോടെ പനവല്ലിയിൽ എത്തും. ഇതിനു ശേഷമാകും തുടർനടപടികൾ. മൂന്ന് കൂട്, 30 ക്യാമറകൾ, വനംവകുപ്പ് പരിശോധന ഇവയിലൊന്നും കടുവ കുടുങ്ങാതെ വന്നതോടെയാണ് മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് എത്തുന്നത്.