Asianet News MalayalamAsianet News Malayalam

അട്ടപ്പാടിയിൽ ആദിവാസി യുവതിയുടെ ഗർഭസ്ഥ ശിശുക്കൾ മരിച്ചു

പുതൂർ പഞ്ചായത്തിലെ വളളിയുടെ ഇരട്ട കുട്ടികളാണ് മരിച്ചത്. 7 മാസം  ഗർഭിണിയായിരുന്നു 35കാരിയായ വള്ളി. രക്തസ്രാവത്തെ തുടർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

again new born died in attapadi
Author
First Published Sep 26, 2022, 11:55 PM IST

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവതിയുടെ  ഗർഭസ്ഥ ശിശുക്കൾ മരിച്ചു. പുതൂർ പഞ്ചായത്തിലെ വളളിയുടെ ഇരട്ട കുട്ടികളാണ് മരിച്ചത്. 7 മാസം  ഗർഭിണിയായിരുന്നു 35കാരിയായ വള്ളി. രക്തസ്രാവത്തെ തുടർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. വളളിയുടെ നാലാമത്തെ പ്രസവമായിരുന്നു ഇത്.

ഈ മാസം ആദ്യവും അട്ടപ്പാടിയിൽ ശിശുമരണമുണ്ടായിരുന്നു. ഈ മാസം എട്ടിന് മേലെ ആനവായ് ഊരിലെ സുന്ദരൻ - സരോജിനി ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഇന്നലെയായിരുന്നു പ്രസവം. പ്രസവിച്ച ഉടൻ കുഞ്ഞ് മരിച്ചു. സരോജിനിയുടെ ആദ്യ പ്രസവത്തിലെ കുഞ്ഞും സമാനമായ രീതിയിലാണ് മരിച്ചത്. ഈ മാസത്തെ ആദ്യ ശിശു മരണമാണിത്. കഴിഞ്ഞ മാസം രണ്ട് കുഞ്ഞുങ്ങൾ അട്ടപ്പാടിയിൽ മരിച്ചിരുന്നു. ഓഗസ്റ്റ് 25ന് ഇലച്ചിവഴി ഊരിലെ ജ്യോതി മുരുകൻ ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള ആൺകുട്ടി അട്ടപ്പാടിയിൽ മരിച്ചിരുന്നു. ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഷോളയൂർ ഊത്തുക്കുഴിയിലെ സജിത-ഷാജി ദമ്പതികളുടെ പെൺകുഞ്ഞ് ഓഗസ്റ്റ് 8ന് മരിച്ചിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെയായിരുന്നു മരണം. ഇതോടെ ഈ വർഷത്തെ ശിശു മരണം പന്ത്രണ്ടായി. 

ശിശുമരണമുണ്ടായാല്‍ കേന്ദ്രജീവനക്കാരിക്ക് 60 ദിവസത്തെ പ്രത്യേക പ്രസവാവധി

അട്ടപ്പാടിയിലെ ശിശു മരണം നേരത്തെ മണ്ണാർക്കാട് എംഎൽഎ എൻ ഷംസുദ്ദീൻ നിയമസഭയിൽ ഉന്നയിച്ചിരുന്നു. മുരുഗള ഊരിലെ നാല് മാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹവുമായി അച്ഛന്‍ കിലോമീറ്ററുകള്‍ നടന്ന ദാരുണ സംഭവത്തെ തുടർന്നായിരുന്നു പ്രതിപക്ഷ നീക്കം. ഇതിന് മറുപടി പറയവേ, സർക്കാർ വകുപ്പുകൾക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. കോട്ടത്തറ ആശുപത്രിയിൽ വൈദ്യുതി വിച്ഛേദിച്ചിട്ടില്ല എന്നും 162 സാമൂഹ്യ അടുക്കളകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് എന്നും മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. ആദിവാസി ഊരുകളിൽ നിന്ന് ആവശ്യപ്പെട്ടത് കൊണ്ടാണ് ബാക്കി ഉള്ളവ നിർത്തിയത്. ചില ഊരുകളിലേക്ക് ഗതാഗത സൗകര്യ പ്രശ്നം ഉണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios