സ്റ്റാന്റിൽ കയറാതെ ദേശീയപാതയിൽ ആളെയിറക്കുന്നു; ബസുകൾ തടഞ്ഞ് എഐടിയുസി പ്രവര്‍ത്തകർ, പോലീസുമായും തര്‍ക്കം
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സമരക്കാരോട് ബസ് തടയരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വഴങ്ങിയില്ല. ഇതോടെയാണ് വാക്കേറ്റത്തിലേക്ക് നീങ്ങിയത്.

കല്‍പ്പറ്റ: ദീര്‍ഘദൂര ബസുകള്‍ സന്ധ്യയായാല്‍ ബസ് സ്റ്റാന്റില്‍ കയറാത്തത് ചോദ്യം ചെയ്തത് എ.ഐ.ടി.യുസി പ്രവര്‍ത്തകരും പോലീസും തമ്മിലുള്ള വാക്കേറ്റത്തില്‍ കലാശിച്ചു. രാത്രി ഏഴിന് ശേഷം കോഴിക്കോട്, ബംഗളൂരു ഭാഗത്ത് നിന്ന് വരുന്ന ദീര്‍ഘദൂര ബസുകള്‍ സ്റ്റാന്റില്‍ പ്രവേശിക്കാതെ ദേശീയപാതയില്‍ നിര്‍ത്തി ആളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതാണ് രീതിയെന്നും ഇത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
എ.ഐ.ടി.യു.സി പ്രവര്‍ത്തകര്‍ ബസ് സ്റ്റാന്റിന് സമീപം സമരം തുടങ്ങിയത്. എന്നിട്ടും പ്രശ്‌നത്തില്‍ പരിഹാരമില്ലാതെ വന്നതോടെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ദേശീയപാതയിലിറങ്ങി ഇവര്‍ സ്റ്റാന്റില്‍ പ്രവേശിക്കാത്ത കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര വാഹനങ്ങള്‍ തടയുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സമരക്കാരോട് ബസ് തടയരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വഴങ്ങിയില്ല. ഇതോടെയാണ് വാക്കേറ്റത്തിലേക്ക് നീങ്ങിയത്. സമരത്തിനൊടുവില്‍ സംഘടനനേതാക്കളെയും കെ.എസ്.ആര്‍.ടി.സി അധികൃതരെയും ശനിയാഴ്ച രാവിലെ പോലീസ് സ്‌റ്റേഷനിലേക്ക് ചര്‍ച്ചക്ക് വിളിപ്പിച്ചിട്ടുണ്ട്.
Read also: എക്സൈസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം ആക്രമിച്ച് കാട്ടാന
കല്‍പ്പറ്റ നഗരത്തിലെത്തുന്ന ലക്ഷ്വറി, സൂപ്പര്‍ ക്ലാസ് ബസുകള്‍ സ്റ്റാന്റില്‍ പ്രവേശിക്കാതെ ദേശീയ പാതയില്‍ തന്നെ ആളെയിറക്കുകയും കയറ്റുകയും ചെയ്യുന്നത് വര്‍ഷങ്ങളായി തുടരുകയാണ്. കഴിഞ്ഞ വര്‍ഷം സമാനരീതിയില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നെങ്കിലും കുറച്ചുകാലത്തേക്ക് മാത്രമാണ് ബസുകള്‍ സ്റ്റാന്റിലെത്തിയത്. വീണ്ടും പഴയപടി റോഡില്‍ ആളെയിറക്കി പോകുന്നത് പതിവായതോടെയാണ് തങ്ങള്‍ സമരം ചെയ്യാന്‍ ഇറങ്ങേണ്ടി വന്നതെന്ന് എ.ഐ.ടി.യു.സി നേതാക്കള്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...