വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം ഇന്ന് നടക്കും.
കോഴിക്കോട്: വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം ഇന്ന് കോഴിക്കോട്ട് നടക്കും. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ഹാളില്‍ വൈകീട്ട് മൂന്നിന് മന്ത്രി എ.കെ. ശശീന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ആദ്യ ടൈഗര്‍ സഫാരി പാര്‍ക്കിന്റെയും മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായുള്ള വിവിധ പദ്ധതികളുടെയും പ്രഖ്യാപനവും മന്ത്രി ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും. വന്യജീവി വാരാഘോഷ സംസ്ഥാനതല മത്സര ജേതാക്കള്‍ക്കുള്ള സമ്മാനദാനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. മികച്ച സ്‌നേക്ക് റസ്‌ക്യൂവര്‍ക്കുള്ള ഉപഹാരം കോഴിക്കോട് മേയര്‍ ഡോ. ബീനാ ഫിലിപ്പ് സമ്മാനിക്കും.
വനം വകുപ്പിന്റെ പുതിയ ടൈഗര്‍ സഫാരി പാര്‍ക്ക് മലബാര്‍ മേഖലയില്‍ സ്ഥാപിക്കാനാണ് തീരുമാനം. അനുയോജ്യമായ സ്ഥലം കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ കണ്ടെത്താന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ എട്ടംഗ സമിതി രൂപീകരിച്ചിരുന്നു. സഫാരി പാര്‍ക്ക് ആരംഭിക്കുന്നതിനായി പ്രാഥമിക അനുമതികള്‍ക്ക് വേണ്ട നടപടികള്‍ ആരംഭിക്കാനും പരമാവധി നിയമ തടസങ്ങള്‍ ഒഴിവാക്കി പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കാനും കഴിഞ്ഞ മാസം നടന്ന യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.
നിരോധിത പ്ലാസ്റ്റിക് വില്‍പ്പന: 20,000 രൂപ പിഴ ചുമത്തി
പാലക്കാട്: നിരോധിത പ്ലാസ്റ്റിക് വില്‍പ്പന നടത്തിയതിന് കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളില്‍നിന്നും 20,000 രൂപ പിഴ ഈടാക്കി. ജില്ലയില്‍ മാലിന്യസംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ഏര്‍പ്പെടുത്തിയ പ്രത്യേക സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തി പിഴ ഈടാക്കിയത്. അഞ്ച് പേരടങ്ങുന്ന രണ്ട് സ്‌ക്വാഡുകളാണ് ജില്ലയില്‍ പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും.
ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക, സംഘർഷം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് അറബ് രാജ്യങ്ങൾ

