ബെംഗളൂരിൽ ലഭിക്കുന്നത് നിസാര വിലയ്ക്ക്! കേരളത്തിലെത്തിയാൽ ഗ്രാമിന് 4000, കലവീരി 3 ലക്ഷത്തിന്റെ ലഹരിയുമായി യുവാവ് പിടിയിൽ
കലവൂർ: എംഡിഎംഎയും കഞ്ചാവും ഉറക്കഗുളികകളും ഉൾപ്പെടെ 3 ലക്ഷം രൂപയുടെ ലഹരി മരുന്നുകളുമായി യുവാവ് പിടിയിൽ. കാവുങ്കൽ കുതിരക്കാട്ട് വെളി അതുൽ രാജ് (26) ആണ് പിടിയിലായത്. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മണ്ണഞ്ചേരി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 50 ഗ്രാം എംഎഡിഎംഎയും 200 ഗ്രാം കഞ്ചാവും 25 നൈട്രസെപാം ഗുളികയുമായി അതുൽ രാജിനെ വളവനാട് കോൾഗേറ്റ്- കാവുങ്കൽ റോഡിൽ നിന്നു പിടികൂടിയത്.
ബെംഗളൂരുവിൽ നിന്നു നിസാര വിലയ്ക്ക് വാങ്ങി ഇവിടെയുള്ള ചെറുകിട കച്ചവടക്കാർക്ക് ഒരു ഗ്രാമിന് 4000 രുപയ്ക്ക് ആണ് എംഡിഎംഎ വിറ്റിരുന്നതെന്ന് പൊലീസ് പറഞ്ഞു. നർകോട്ടിക് സെൽ ഡിവൈഎസ്പി സജി മോൻ, ആലപ്പുഴ ഡിവൈഎസ്പി ജയരാജ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അതേസമയം, പാലക്കാട് ടൗൺ നോർത്ത് പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ 13.528 കിലോഗ്രാം കഞ്ചാവ് പിടികൂടി. ട്രെയിൻ മാർഗ്ഗം ഇതര സംസ്ഥാന തൊഴിലാളികൾ നടത്തുന്ന ലഹരി കടത്ത് തടയുന്നതിന് നടത്തിയ പ്രത്യേക പരിശോധനയിലാണ് കഞ്ചാവും പ്രതികളും ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസവും 81 കിലോഗ്രാം കഞ്ചാവുമായി 6 അന്യ സംസ്ഥാന തൊഴിലാളികൾ പാലക്കാട് പൊലീസിന്‍റെ പിടിയിലായിരുന്നു.
ഇന്ന് 13.528 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത് ശശികാന്ത്ഭിര്‍, നരേന്ദ്രമാലി, ശുഭന്‍മാലി എന്നിവരാണെന്ന് പൊലിസ് അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ പ്രതികൾ കേരളത്തിലേക്ക് എത്തിച്ച കഞ്ചാവിന്‍റെ ഉറവിടത്തെക്കുറിച്ചും ആർക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നും കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
