വട്ടവടയിൽ ഞെട്ടിക്കുന്ന ജാതിവിവേചനം; താഴ്ന്ന ജാതിയിലുള്ളവർക്ക് മുടിയും താടിയും വെട്ടാൻ വിലക്ക്
പഞ്ചായത്തും പട്ടികജാതി ക്ഷേമ സമിതിയും ഇടപെട്ട് ബാർബർ ഷോപ്പ് പൂട്ടിച്ചു. പൊതു മുടിവെട്ട് കേന്ദ്രം തുടങ്ങാനും തീരുമാനം.
ഇടുക്കി: കേരളത്തിന്‍റെ അതിര്‍ത്തി ഗ്രാമമായ വട്ടവടയില്‍ കടുത്ത ജാതി വിവേചനം നിലനില്‍ക്കുന്നതായി പരാതി. ഇടുക്കി ജില്ലയിലെ വട്ടവടയിലാണ് സംഭവം. വട്ടവടയില്‍ താഴ്ന്ന ജാതിയിലുള്ളവർക്ക് മുടിയും താടിയും വെട്ടാൻ ബാർബർ ഷോപ്പിൽ വിലക്കെന്നാണ് പരാതി. സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെ പഞ്ചായത്തും പട്ടികജാതി ക്ഷേമ സമിതിയും ഇടപെട്ട് ജാതി വിവേചനമുള്ള ബാർബർ ഷോപ്പ് അടച്ചുപൂട്ടി.
കാലങ്ങളായി ഇവിടെ ജാതി വിവേചനമുണ്ടായിരുന്നെങ്കിലും ഈ അടുത്ത കാലത്ത് മാത്രമാണ് വിഷയത്തിൽ പ്രതിഷേധമുണ്ടാകുന്നത്. ഇതുവരെ ഗ്രാമത്തിലെ വിവേചനത്തിനെതിരെ ആരും പരാതി പറയാൻ തയ്യാറായിരുന്നില്ല. തമിഴ്നാട്ടിൽ നിന്ന് കുടിയേറി വനപ്രദേശത്തോട് ചേർന്ന് താമസിക്കുന്നവരോടായിരുന്നു ബാർബർ ഷോപ്പിലെ വിവേചനം.
എന്നാല്‍, പുതിയ തലമുറയിൽപ്പെട്ടവർ പഞ്ചായത്തിൽ പരാതിയുമായി എത്തിയതോടെയാണ് വിഷയം പുറത്തറിയുന്നത്. തുടർന്ന് പട്ടികജാതി ക്ഷേമസമിതിയും മറ്റും പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. നിലവില്‍ ജനങ്ങള്‍ക്കിടെയില്‍ ജാതി വിവേചനത്തോടെ പ്രവര്‍ത്തിച്ചിരുന്ന ബാര്‍ബര്‍ ഷോപ്പ് പൂട്ടുകയും പൊതു മുടിവെപ്പ് കേന്ദ്രം തുടങ്ങാനും തീരുമാനമായതായി പഞ്ചായത്ത് അറിയിച്ചു.