രണ്ട് പാഴ്‌സലുകള്‍ വന്നിട്ടുണ്ടെന്നും അതില്‍ കഞ്ചാവുണ്ടെന്നു സംശയിക്കുന്നുവെന്നും കൊറിയര്‍ സ്ഥാപനം നടത്തുന്നവര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് അറിയിക്കുകയായിരുന്നു

തൃശൂര്‍: കൊറിയര്‍ മുഖേന നാല് കിലോയിലധികം കഞ്ചാവ് അയച്ച കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. പാലക്കാട് മുതലമട സ്വദേശിയായ വലിയപള്ള ദേശത്ത് സയ്യിദ് മന്‍സിലില്‍ ആഷിക് അലി (25) എന്ന പ്രതിയാണ് ഈസ്റ്റ് പൊലീസിന്‍ഖെ പിടിയിലായത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 18 നാണ് കേസിനാസ്പദമായ സംഭവം. കൊക്കാലയിലുള്ള കൊറിയര്‍ സ്ഥാപനത്തില്‍ രണ്ട് പാഴ്‌സലുകള്‍ വന്നിട്ടുണ്ടെന്നും അതില്‍ കഞ്ചാവുണ്ടെന്നു സംശയിക്കുന്നുവെന്നും കൊറിയര്‍ സ്ഥാപനം നടത്തുന്നവര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് അറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ കൊറിയര്‍ പായ്ക്കറ്റില്‍ നിന്നും 4.168 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് ഈസ്റ്റ് പൊലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു. കേസില്‍ ആദ്യം നെടുപുഴ സ്വദേശിയായ വിഷ്ണുവിനെ അറസ്റ്റ് ചെയ്തു. പിന്നീടുള്ള അന്വേഷണത്തില്‍ മുംബൈയില്‍ നിന്നുമാണ് കഞ്ചാവ് കൊറിയറായി അയച്ചതെന്ന വിവരം ലഭിച്ചു. അന്വേഷണ സംഘം മുബൈയിലെത്തി മുബൈ സ്വദേശി യോഗേഷ് ഗണപത് റൊക്കാഡെ എന്നയാളെ പിടികൂടുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ രണ്ടുപേരേയും റിമാൻഡ് ചെയ്തു. വീണ്ടും ഈ കേസിലെ അന്വേഷണത്തിലാണ് കൊറിയറില്‍ അയക്കുന്ന പാഴ്‌സലുകള്‍ ചിറ്റൂര്‍ സ്വദേശിയാണ് കൈപ്പറ്റുന്നത് എന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. അതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് പാലക്കാട് മുതലമട സ്വദേശി പിടിയിലായത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാള്‍ക്ക് തൃശൂര്‍ കസ്റ്റംസ് ഓഫീസില്‍ നിലവില്‍ കേസ് ഉണ്ടെന്നും അറിഞ്ഞിട്ടുണ്ട്. ഇയാള്‍ ജിം ഫിറ്റ്‌നസ് സ്ഥാപനങ്ങള്‍ക്കും സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്യുന്നുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അന്വേഷണ സംഘത്തില്‍ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ ജിജോ എം ജെ, സബ് ഇന്‍സ്‌പെക്ടര്‍ ബിപിന്‍ പി നായര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പ്രതീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരീഷ്, ദീപക്, അജ്മല്‍, സൂരജ് എന്നിവരാണ് ഉണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം