മേൽക്കൂര ഉരുകി ദേഹത്ത് വീണപ്പോഴാണ് കുടില് തീ കത്തിയ വിവരം രവീന്ദ്രന്‍ അറിയുന്നത്. പൊള്ളലേറ്റ രവീന്ദ്രന്‍റെ നിലവിളി കേട്ട് സമീപവാസികള്‍ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: വെള്ളറടയിൽ ഒറ്റയ്ക്ക് താമസിക്കുന്നയാളിന്‍റെ കുടിലിന് തീവെച്ച് അപായപ്പെടുത്താൻ ശ്രമം. 40 വര്‍ഷമായി ഒറ്റയ്ക്ക് താമസിക്കുന്ന കാക്കതൂക്കി മേല്‍മുട്ടൂര്‍ പ്ലാവില വീട്ടില്‍ രവീന്ദ്രന്‍ (58) ന്‍റെ കുടിലിനാണ് കഴിഞ്ഞദിവസം രാത്രി സാമൂഹിക വിരുദ്ധര്‍ തീയിട്ടത്. വര്‍ഷങ്ങളായി ഇയാള്‍ ഇവിടെ ഒറ്റക്കാണ് താമസിക്കുന്നത്. മക്കളും ഭാര്യയും വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ മാറിപ്പോയ ശേഷമാണ് ഇയാള്‍ ഒറ്റയ്ക്കായത്. തുടര്‍ന്ന് പ്രദേശവാസികളുടെ സഹായസഹകരണങ്ങള്‍ കൊണ്ടാണ് രവീന്ദ്രന്‍ കഴിഞ്ഞു പോകുന്നത്. മേല്‍ക്കൂരയിലെ ടാര്‍പ്പകള്‍ ദ്രവിച്ച് മഴ നനയുന്നതുകൊണ്ട് തിരുവോണ ദിവസം പ്രദേശവാസികള്‍ പുതിയ പോളിത്തീന്‍ ടാര്‍പ്പ മേല്‍ക്കൂരയില്‍ സ്ഥാപിക്കുകയും ചുറ്റികെട്ടി ബലപ്പെടുത്തിയിരുന്നു. ഇതിനാണ് തീപിടിച്ചിരിക്കുന്നത്. കൂടാതെ ഇയാള്‍ കിടന്നുറങ്ങുന്ന കട്ടിലും മെത്തയുമടക്കം അഗ്‌നിക്കിരയായി. മേൽക്കൂര ഉരുകി ദേഹത്ത് വീണപ്പോഴാണ് കുടില് തീ കത്തിയ വിവരം രവീന്ദ്രന്‍ അറിയുന്നത്. പൊള്ളലേറ്റ രവീന്ദ്രന്‍റെ നിലവിളി കേട്ട് സമീപവാസികള്‍ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളറട പൊലീസ് എത്തി തെളിവുകള്‍ ശേഖരിച്ച് കേസ് എടുത്തിട്ടുണ്ട്. പുറത്ത് നിന്നും ആഹാരം വാങ്ങി കഴിക്കുകയാണ് രവീന്ദ്രന്‍ ചെയ്തുവരുന്നതെന്നതിനാൽ കുടിലില്‍ നിന്ന് തീ പടരാനുള്ള സാധ്യതയില്ലെന്നും സാമൂഹ്യവിരുദ്ധരാകാം തീവെച്ചതെന്നുമാണ് പൊലീസിന്‍റെ വിലയിരുത്തൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം