കോഴിക്കോട് ബീച്ചിലെ ഫുഡ് സ്ട്രീറ്റില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ഒരു കട പൂട്ടിച്ചു. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചതിനാണ് നടപടി. മറ്റ് ആറ് കടകള്‍ക്ക് നോട്ടീസ് നല്‍കുകയും പരിസരം വൃത്തിയാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു.

കോഴിക്കോട്: ബീച്ചിലെ ഫുഡ് സ്ട്രീറ്റില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വീണ്ടും നടപടി. വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച ഒരു കട അധികൃതര്‍ പൂട്ടിച്ചു. ആറ് കടകള്‍ക്ക് നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി എത്തിയത്.

പല കടകളുടെയും മുന്‍വശത്തു കൂടി മലിനജലം ഒഴുകുന്ന നിലയിലായിരുന്നു. ഇത് മാറ്റണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെര്‍മോകോള്‍ പെട്ടികളില്‍ ഐസ് നിക്ഷേപിച്ച് ഇതില്‍ വെച്ചാണ് പലരും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുന്നത്. ഇത് ഭക്ഷ്യവിഷബാധക്ക് കാരണമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വൃത്തിയില്ലാതെ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കള്‍, ദ്രവിച്ച പാചക ഉപകരണങ്ങള്‍ എന്നിവയെല്ലാം പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. വളരെ മോശമായ രീതിയില്‍ പ്രവര്‍ത്തിച്ച കെട്ടിടമാണ് പൂട്ടിച്ചതെന്ന് ഹെൽത്ത് ഓഫീസർ അറിയിച്ചു. പരിസരം വൃത്തിയാക്കാത്ത കടകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോ. മുനവര്‍ റഹ്‌മാന്‍ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ ജിതിന്‍ രാജ്, അമൃത ബി നായര്‍, ലസിക, രാജിത, കോര്‍പറേഷന്‍ ഹെല്‍ത്ത് സൂപര്‍വൈസര്‍ ദിലീപ് കുമാര്‍, സി എം ജസീല, ശ്യാംകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.