വിദ്യാർത്ഥിയുടെ മീൻവളർത്തൽ കേന്ദ്രത്തിൽ സാമൂഹ്യവിരുദ്ധർ വിഷം കലക്കി; മീനുകള്‍ ചത്തുപൊങ്ങി
പഠനത്തിനും മറ്റും കാര്യങ്ങൾക്കും വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ സ്വന്തം നിലയ്ക്കു വരുമാനം കണ്ടെത്തണമെന്ന ലക്ഷ്യത്തോടെ തുടങ്ങിയ മത്സ്യകൃഷിയാണ് നശിപ്പിച്ചത്.
എടത്വ: വായ്പയെടുത്ത് മീൻ കൃഷി ചെയ്ത വിദ്യാർത്ഥിയുടെ മീൻവളർത്തൽ കേന്ദ്രത്തിൽ സാമൂഹ്യവിരുദ്ധർ വിഷം കലക്കി. വിളവെടുപ്പിനു തയാറായ നൂറുകണക്കിനു കരിമീനുകൾ ചത്തുപൊങ്ങി. എടത്വ സെന്റ് അലോഷ്യസ് കോളജിലെ ബിരുദ വിദ്യാർഥിയായ പച്ച കുഴുവേലിക്കളം ഷാരോൺ ആന്റോ വർഗീസിന്റെ മത്സ്യക്കുളത്തിലാണ് സാമൂഹ്യവിരുദ്ധർ കഴിഞ്ഞ ദിവസം രാത്രിയിൽ വിഷം കലക്കിയത്.
പഠനത്തിനും മറ്റും കാര്യങ്ങൾക്കും വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ സ്വന്തം നിലയ്ക്കു വരുമാനം കണ്ടെത്തണമെന്ന ലക്ഷ്യത്തോടെയാണ് ഷാരോൺ മത്സ്യകൃഷി തുടങ്ങിയത്. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ വീടിനോട് ചേർന്നുള്ള മീൻ കുളത്തിലായിരുന്നു മീൻ വളർത്തിയിരുന്നത്. പഠനത്തിനിടയ്ക്കു സമയം കണ്ടെത്തിയായിരുന്നു മീന്‍ കൃഷി.
രണ്ട് മാസം പ്രായമായ 3500 കരിമീൻ കുഞ്ഞുങ്ങളോളമാണ് കുളത്തിൽ ഉണ്ടായിരുന്നത്. വിളവെടുപ്പിന് തയ്യാറായിരിക്കുമ്പോഴാണ് കുളത്തിൽ വിഷം കലക്കുന്നത്. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായിട്ടാണ് കണക്കാക്കുന്നത്. സംഭവത്തില്‍ ഷാരോൺ പൊലീസിലും ഫിഷറീസ് ഡിപ്പാർട്ട്മെന്റിലും പരാതി നൽകി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona