ബാങ്കിൽ ഉരച്ചാലും, സ്കാനറിലും കിട്ടില്ല; പണയ തട്ടിപ്പിന് ഒറിജിനലിനെ വെല്ലുന്ന മുക്കുപണ്ടം നിർമാണം, പിടിയിൽ
ബാങ്കുകൾക്ക് പോലും കണ്ടെത്താനാാത്ത രീതിയിൽ ഒറിജിനലിനെ വെല്ലുന്ന മുക്കുപണ്ടം നിർമിച്ച് തട്ടിപ്പുകാർക്ക് നൽകുന്നയാൾ അറസ്റ്റിൽ
കൊണ്ടോട്ടി: മുക്കുപണ്ടം നിർമിച്ച് തട്ടിപ്പുകാർക്ക് നൽകുന്നയാൾ അറസ്റ്റിൽ. തൃശൂർ ആറ്റൂർ കുറ്റൂർ നടുക്കണ്ടി വീട്ടിൽ മണികണ്ഠൻ എന്ന മുരുകനാ(54)ണ് കൊണ്ടോട്ടി പോലീസിന്റെ പിടിയിലായത്. ബാങ്കുകൾക്ക് പോലും കണ്ടെത്താനാാത്ത രീതിയിൽ ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് മണികണ്ഠന്റെ നിർമാണം. ബാങ്കിൽ ഉരച്ചാലോ സ്കാനറിൽ വച്ചാലോ സ്വർണമല്ലെന്ന് ആരും പറയാത്ത തരത്തിലുള്ള നിർമാണത്തിന് വൈദഗ്ധ്യമുള്ളയാളാണ് ഇയാൾ.
കഴിഞ്ഞ ദിവസം പുളിക്കൽ ഒരു സ്വകാര്യ ബേങ്കിൽ സ്വർണാഭരണം പണയം വെക്കാനെന്ന പേരിൽ അഞ്ച് പേർ മുക്കുപണ്ടവുമായി എത്തിയ സംഭവത്തിൽ പിടിയിലായവരെ ചോദ്യം ചെയ്തതിലാണ് ഇയാളെ പറ്റി വിവരം ലഭിക്കുന്നത്. മുക്കുപണ്ടങ്ങൾ സ്വർണാഭരണം പോലെ തോന്നിക്കുന്ന രീതിയിൽ വിദ്ഗധമായി നിർമിക്കാൻ കഴിവുള്ളയാളാണ് മണികണ്ഠൻ.
ഇത്തരത്തിൽ നിരവധി പേർക്ക് മണികണ്ഠൻ ആഭരണങ്ങൾ നിർമിച്ച് നൽകിയിട്ടുമുണ്ട്. ഉരച്ച് നോക്കിയാലും സ്‌കാനറിൽ വെച്ചാൽ പോലും മുക്കു പണ്ടമെന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം വിദഗ്ധമായാണ് ഇയാൾ മുക്കുപണ്ടങ്ങൾ നിർമിച്ച് നൽകുന്നത്. ഇത്തരം ആഭരണ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇയാളുടെ പേരിൽ 40ഓളം കേസുകൾ വിവിധ ജില്ലകളിലായുണ്ട്.
Read more: വീട്ടുകാർ കല്യാണത്തിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു
വളരെ സൂക്ഷ്മതയോടെയാണ് മുക്കു പണ്ടങ്ങൾ നിർമ്മിക്കുന്നത്. ഇതിനായി ഉപകരണങ്ങളെല്ലാം സ്വന്തമായി തന്നെ ഉണ്ട്. ഇത്തരത്തിൽ ഉപയോഗിച്ചിരുന്ന യന്ത്ര സാമഗ്രികളും തൃശ്ശൂരിലെ ഇയാളുടെ വാടക വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇയാളെ മലപ്പുറം പോലീസ് മൂന്ന് മാസം മുമ്പ് പിടികൂടിയിരുന്നു.