വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ ലഹരി വിറ്റ് ആര്‍ഭാട ജീവിതം നയിച്ചുവന്ന കോഴിക്കോട് സ്വദേശിയായ യുവാവ് വീണ്ടും അറസ്റ്റില്‍. ഇയാളില്‍ നിന്ന് 37 ഗ്രാമിലധികം എം.ഡി.എം.എ പിടിച്ചെടുത്തതായും ഒരു വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് ഇയാള്‍ സമാന കേസില്‍ പിടിയിലാകുന്നതെന്നും പൊലീസ് അറിയിച്ചു.

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ ലഹരി വില്‍പന പതിവാക്കി ആര്‍ഭാട ജീവിതം നയിച്ചുവന്നിരുന്ന യുവാവ് പിടിയില്‍. കോഴിക്കോട് നല്ലളം അരീക്കാട് സ്വദേശി കിളിച്ചേരിപറമ്പില്‍ ടി.കെ ഹൗസില്‍ സാജിദ് ജമാല്‍ അഹമ്മദി(27) നെയാണ് സിറ്റി ഡാന്‍സഫും ടൗണ്‍ പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് ഇയാളെ സമാന കുറ്റത്തിന് അറസ്റ്റ് ചെയ്യുന്നത്.

Add Asianetnews as a Preferred SourcegooglePreferred

വില്പനക്കായി എത്തിച്ച 37.170 ഗ്രാം എം.ഡി.എം.എയും മയക്കുമരുന്ന് തൂക്കുന്നതിനായി ഉപയോഗിക്കുന്ന ഇലക്ടോണിക് ത്രാസും മയക്കുമരുന്ന് വിറ്റ് കിട്ടിയ 4630 രൂപയും സിപ്പ് ലോക്ക് കവറുകളും മൂന്ന് മൊബൈല്‍ ഫോണുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു. കോഴിക്കോട് സൗത്ത് ബീച്ചിലെ തെക്കിനി റൂംസ് ആന്റ് ഡോര്‍മെട്രീസ് എന്ന് ലോഡ്ജില്‍ നിന്നാണ് സാജിദിനെ വളഞ്ഞത്. പിടിക്കപ്പെടാതിരിക്കാനായി റോട്ട്‌വീലര്‍, ജര്‍മന്‍ഷെപ്പേര്‍ഡ് തുടങ്ങിയ നായകളെ വളര്‍ത്തിയിരുന്നു ഇയാള്‍.

സാജിദ് സ്ഥിരം മയക്കുമരുന്ന് വില്‍പ്പനക്കാരാണെന്ന് പൊലീസ് വ്യക്തമാക്കി. ബെംഗളൂരുവിലെ മൊത്തവില്‍പ്പനക്കാരില്‍ നിന്നും എം.ഡി.എം.എ വാങ്ങിച്ച് ചെറിയ പാക്കറ്റുകളാക്കി വില്‍പ്പന നടത്തുകയും ഇതിലൂടെ സമ്പാദിക്കുന്ന പണം ആര്‍ഭാട ജീവിതത്തിന് ഉപയോഗിക്കുന്നതുമായിരുന്നു ഇയാളുടെ രീതി. കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ചും നല്ലളം, മാങ്കാവ്, പന്തീരങ്കാവ്, രാമനാട്ടുകര എന്നീ സ്ഥലങ്ങളിലുള്ള ആവശ്യക്കാര്‍ക്കിടയിലുമായിരുന്നു വില്‍പന.