കൊല്ലം സ്വദേശിയായ 24-കാരൻ അരുൺ എച്ച് വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്ന് തൻ്റെ അവയവങ്ങൾ ദാനം ചെയ്തു. തമിഴ്‌നാട്ടിലെ പത്ത് പേർക്കാണ് അരുണിന്റെ അവയവദാനത്തിലൂടെ പുതുജീവൻ ലഭിച്ചത്.

കൊല്ലം: പത്ത് പേർക്ക് പുതു ജീവനേകി മരണാനന്തരവും ജീവിക്കുകയാണ് ചന്ദനത്തോപ്പ് മാമൂട് ഗോകുലത്തിൽ അരുൺ.എച്ച് എന്ന ഇരുപത്തിനാലുകാരൻ. മരണാനന്തര അവയവദാനത്തിലൂടെ അരുൺ പുതുജീവൻ പകർന്നത് തമിഴ്‌നാട്ടിലെ പത്ത് പേർക്കാണ്. വിധി തട്ടിയെടുത്ത സ്വന്തം മകന്റെ വേർപാടിലും, മറ്റുള്ളവരുടെ ജീവിതത്തിൽ വെളിച്ചം പകർന്ന അരുണിന്റെ കുടുംബത്തിനോട് നാടാകെ നന്ദി പറയുകയാണ്. കഴിഞ്ഞ പത്തിനാണ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ഉണ്ടായ അപകടത്തിൽ അരുണിന്റെ ജീവൻ നഷ്ടമായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഓഫീസിൽ നിന്നും ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അരുൺ അപകടത്തിൽ പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ചെന്നൈയിലെ രാജീവ്ഗാന്ധി ഗവൺമെൻ്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ദ്ധ ചികിത്സകൾ നൽകി.. എന്നാൽ ശനിയാഴ്ച മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. മകന്റെ ഓർമ്മകൾക്ക് ഒപ്പം അവന്റെ അവയവങ്ങളും ജീവിക്കണമെന്ന് മാതാപിതാക്കളായ ഹരികുമാറും ശ്രീലതയും തീരുമാനിച്ചപ്പോൾ അത് പത്തുപേർക്ക് പുതു ജീവിതം പകർന്നു നൽകുകയായിരുന്നു.