വീട്ടിൽ നിന്നിറങ്ങാൻ പറഞ്ഞു, അടുക്കളയിലെത്തി മണ്ണെണ്ണയൊഴിച്ച് ഭാര്യ, തീകൊളുത്തി ഭര്ത്താവ്; ജീവപര്യന്തം
പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് രണ്ട് കോടതി ജഡ്ജി പി പി പൂജയുടേതാണ് വിധി. പിഴയടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഒരു വർഷം കഠിനതടവ് കൂടി അനുഭവിക്കണം.
![Asked to leave the house wife went to the kitchen and poured kerosene husband lit a fire life imprisonment Asked to leave the house wife went to the kitchen and poured kerosene husband lit a fire life imprisonment](https://static-ai.asianetnews.com/images/01hmknaedmwra3045m8j9w8ne0/pathanamthitta--1-_363x203xt.jpg)
പത്തനംതിട്ട: ദേഹത്ത് മണ്ണെണ്ണയൊഴിച്ച് നിൽക്കുന്ന ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് രണ്ട് കോടതി ജഡ്ജി പി പി പൂജയുടേതാണ് വിധി. പിഴയടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഒരു വർഷം കഠിനതടവ് കൂടി അനുഭവിക്കണം.
നിരന്തരമായ ശാരീരിക മാനസിക പീഡനങ്ങളെത്തുടർന്ന്, ദേഹത്ത് മണ്ണെണ്ണയൊഴിച്ച ആറന്മുള ഇലന്തൂർ മേക്ക് പുളിന്തിട്ട ഗോപസദനം സ്വദേശിനി ഷീലാകുമാരി (45)യെ കൊല്ലണമെന്ന ഉദ്ദേശത്തോടെ തീപ്പെട്ടി ഉരച്ചിട്ട് കത്തിച്ച ഭർത്താവ് പൊടിയൻ എന്ന് വിളിക്കുന്ന ഗോപകുമാർ (60)ആണ് ശിക്ഷിക്കപ്പെട്ടത്. 2016 ഫെബ്രുവരി 21 ന് ഉച്ചയ്ക്ക് 1.45 ന് വീട്ടിലായിരുന്നു സംഭവം.
ഷീലാകുമാരിയെ ഇയാൾ നിരന്തരമായി ശാരീരിക മാനസിക പീഡനങ്ങൾക്ക് വിധേയയാക്കിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. 26 വർഷമായി ഭാര്യാഭർത്താക്കന്മാരായി കഴിഞ്ഞുവന്ന ഇരുവരും തമ്മിൽ വഴക്കുണ്ടായതിനെതുടർന്ന്, വീട്ടിൽ നിന്നിറങ്ങിപ്പോകാൻ പ്രതി ആവശ്യപ്പെട്ടപ്പോൾ, അടുക്കളമുറിയിൽ കുപ്പിയിൽ വച്ചിരുന്ന മണ്ണെണ്ണയെടുത്ത് ഷീല ദേഹത്തൊഴിക്കുകയായിരുന്നു.
അടുത്തുനിന്ന ഗോപകുമാർ കൊല്ലണമെന്ന ഉദ്ദേശത്തോടെ തീപ്പെട്ടിക്കൊള്ളി ഉരച്ച് ദേഹത്തേക്കിട്ടു. രക്ഷപ്പെടാൻ അടുക്കളവാതിലിലൂടെ മുറ്റത്തേക്ക് ഓടിയ ഷീലയെ , പ്രതി പിന്തുടർന്ന് വീണ്ടും തീപ്പെട്ടിക്കൊള്ളി കത്തിച്ച് ശരീരത്തിലേക്കിട്ടു. തീകത്തി മാരകമായി പൊള്ളലേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മാർച്ച് ഒന്നിന് മരണപ്പെടുകയായിരുന്നു.
പ്രതിയെ ആറന്മുള പോലീസ് സംഭവത്തിന്റെ പിറ്റേന്ന് പിടികൂടിയിരുന്നു. കേസ് രജിസ്റ്റർ ചെയ്തത് അഡിഷണൽ എസ് ഐ വി എസ് വിത്സനും, പ്രാഥമിക അന്വേഷണം നടത്തിയത് അന്നത്തെ എസ് ഐ അശ്വിത്ത് എസ് കാരാന്മയിലും, അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് കോഴഞ്ചേരി സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന എസ് വിദ്യാധരനുമായിരുന്നു.
ഗാർഹിക പീഡനത്തിനും വധശ്രമത്തിനും രജിസ്റ്റർ ചെയ്ത കേസിൽ, അന്വേഷണം പൂർത്തിയാക്കി ഗാർഹിക പീഡനത്തിനും കൊലപാതകത്തിനുമാണ് പൊലീസ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സന്ധ്യ ടി വാസു ഹാജരായി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം