കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ ആയിരുന്ന പ്രതി അസമിലേക്ക് കടന്നു കളഞ്ഞശേഷം കഴിഞ്ഞവർഷം അവസാനമാണ് കലവൂരിൽ തിരിച്ചുവന്നത്. 

മണ്ണഞ്ചേരി: ആലപ്പുഴ ജില്ലയിലെ കലവൂരിൽ കഞ്ചാവുമായി അസം സ്വദേശി അറസ്റ്റിൽ. ആലപ്പുഴ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എം ആര്‍ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അസം ലക്കിംപ്പൂർ സ്വദേശി രാഹുൽ എന്ന് വിളിക്കുന്ന നാച്ചി തൈ ആണ് പിടിയിലായത് ഇയാളിൽ നിന്ന് 3.184 കി ലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കലവൂർ മാരൻകുളങ്ങര ജംഗ്ഷന് വടക്കുവശം വാടകയ്ക്ക് എടുത്ത ഇരുനില വീട്ടിലാണ് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

വീടിനോട് ചേർന്നു കുഴിച്ചിട്ട നിലയിലായിരുന്നു പ്രതി കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അന്യസംസ്ഥാന തൊഴിലാളികളാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. മൂന്നുവർഷം മുൻപ് ഇതേ വീട്ടിൽ ഇയാള്‍ താമസിച്ചു കഞ്ചാവ് കച്ചവടം ചെയ്തു വന്നിരുന്നു. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ ആയിരുന്ന പ്രതി അസമിലേക്ക് കടന്നു കളഞ്ഞശേഷം കഴിഞ്ഞവർഷം അവസാനമാണ് കലവൂരിൽ തിരിച്ചുവന്നത്. 

നാച്ചി തൈ തിരിച്ചെത്തി വീണ്ടും കഞ്ചാവ് കച്ചവടം തുടങ്ങിയെന്ന രഹസ്യ വിവരത്തെ തുടർന്ന് ഈ വീട് എക്‌സൈസ് നീരീക്ഷണത്തിലായിരുന്നു. പ്രതിയെ പിടികൂടാൻ ഇത്തവണ വൻ പദ്ധതിയാണ് എക്സൈസ് സംഘം ഒരുക്കിയത്. ആദ്യം ആരോഗ്യ പ്രവർത്തകയായി വനിത സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥർ ചെന്ന് പ്രതി വീട്ടിൽ ഉണ്ടെന്നു ഉറപ്പാക്കി. പിന്നാലെ വീട് വളഞ്ഞ് റെയ്‌ഡ്‌ നടത്തുകയായിരുന്നു. ഈ വീട് കേന്ദ്രികരിച്ചു പെണ്‍വാണിഭ സംഘം പ്രവർത്തിച്ചു വന്നിരുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ് പറഞ്ഞു.

Read More : 'ഏബലിനായുള്ള തെരച്ചിലിൽ ജോജോയും മുന്നിൽ, ആ വീഡിയോ കണ്ടതോടെ സംശയം'; 6 വയസുകാരനെ കുളത്തിൽ തള്ളിയിട്ടത് തന്നെ