പഞ്ചായത്തിന് ലഭിക്കേണ്ട പദ്ധതികളുടെ ഫണ്ട് കുറവ് വന്നു എന്നാരോപിച്ച് കഴിഞ്ഞ മാസം എട്ടിന് ഭരണസമിതി അംഗങ്ങൾ എ.ഇ യെ ഉപരോധിച്ചിരുന്നു. മണിക്കുറുകൾ തടഞ്ഞുവെച്ചതോടെ ഇവർ ഓഫീസ് മുറിയിൽ കുഴഞ്ഞ് വീണിരുന്നു.
തിരുവനന്തപുരം: ഒരു മാസത്തെ അവധിക്ക് ശേഷം പഞ്ചായത്തിൽ ചാർജ്ജെടുക്കാൻ വന്ന എൽ എസ് ജി. ഡി. അസി. എൻജിനീയറെ വീണ്ടും തടഞ്ഞ് സി.പി. എം ഭരണസമിതി അംഗങ്ങൾ. കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖയുടെ നേതൃത്വത്തിൽ ഭരണസമിതി മെമ്പർമാരാണ് ഓഫീസിന് മുന്നിൽ തടഞ്ഞുവച്ചത്. അസി.എൻഞ്ചിനീയർ പഞ്ചായത്തിനുള്ളിൽ പ്രവേശിക്കാതെ ഓഫീസിലെ പ്രധാന കവാടത്തിൽ മുന്നിൽ സംഘംചേർന്ന് കസേരകൾ നിരത്തി വഴി തടയുകയായിരുന്നു.
വിവരമറിഞ്ഞ് വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചെങ്കിലും അവർ വഴങ്ങിയില്ല. തുടർന്ന് പഞ്ചായത്ത് സെക്രട്ടിയോട് സംസാരിച്ചെങ്കിലും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. ഭരണ സമിതി അംഗങ്ങൾ നടത്തുന്ന പ്രതിഷേധത്തിൽ ഇടപെടാൻ സാധിക്കില്ലെന്നായിരുന്നു അവരുടെ നിലപാട്. പഞ്ചായത്തിന് ലഭിക്കേണ്ട പദ്ധതികളുടെ ഫണ്ട് കുറവ് വന്നു എന്നാരോപിച്ച് കഴിഞ്ഞ മാസം എട്ടിന് ഭരണസമിതി അംഗങ്ങൾ എ.ഇ യെ ഉപരോധിച്ചിരുന്നു. മണിക്കുറുകൾ തടഞ്ഞുവെച്ചതോടെ ഇവർ ഓഫീസ് മുറിയിൽ കുഴഞ്ഞ് വീണിരുന്നു.
ഇതിന് പിന്നാലെ മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന ഇവർ ഒരുമാസത്തെ ലീവെടുത്ത് വിശ്രമത്തിലായിരുന്നു. ലീവ് അവസാനിച്ച ഇന്നലെ അതിയന്നൂർ ബ്ലോക്ക് ഓഫീസിലെത്തി ജോയിന്റ് ചെയ്ത് ശേഷം ഉച്ചയ്ക്ക് 1.30 മണിയോടെ പഞ്ചായത്തിൽ ചാർജ്ജ് എടുക്കാൻ വന്നപ്പോഴാണ് സിപിഎം ഭരണസമിതി അംഗങ്ങൾ വീണ്ടും തടഞ്ഞത്. സംഭവത്തിൽ അസി.എൻജിനിയർ സുചിത്രലതയെ തടഞ്ഞ് ഡ്യൂട്ടി തടസപ്പെടുത്തിയ ഭരണകക്ഷി അംഗങ്ങൾക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു.
