കോഴിക്കോട് ഓട്ടോറിക്ഷാ പണിമുടക്കിനിടെ വ്യാപക ആക്രമണം; 35 ഓട്ടോകളുമായി ഡ്രൈവര്‍മാര്‍ പൊലീസ് സ്റ്റേഷനില്‍
സര്‍വീസ് നടത്തിയ ഓട്ടോറിക്ഷകള്‍ക്ക് നേരെ സമരാനൂകൂലികള്‍ വ്യാപക അക്രമം അഴിച്ചു വിട്ടതായാണ് പരാതി. ഡ്രൈവര്‍മാരെ മര്‍ദ്ദിക്കുകയും 35ഓളം ഓട്ടോറിക്ഷകള്‍ക്ക് സമരാനുകൂലികള്‍ കേടുപാടുകള്‍ വരുത്തിയെന്നും ഇവര്‍ പറയുന്നു
നടക്കാവ് : കോഴിക്കോട് നഗരത്തിലെ ഓട്ടോറിക്ഷാ പണിമുടക്കിനിടെ വ്യാപക ആക്രമണം നടന്നതായി പരാതി. പണിമുടക്ക് ദിവസം സര്‍വീസ് നടത്തിയ 35 ഓട്ടോകൾ ആക്രമിക്കപ്പെട്ടെന്നാണ് പരാതി. അക്രമത്തില്‍ കേട് പാട് സംഭവിച്ച ട്ടോറിക്ഷകളുമായി
ഡ്രൈവര്‍മാര്‍ നടക്കാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് ഒരു വിഭാഗം ഓട്ടോറിക്ഷകള്‍ കോഴിക്കോട് നഗരത്തില്‍ ഇന്നലെ പണി മുടക്ക് നടത്തിയത്.
നഗരത്തില്‍ പെര്‍മിറ്റില്ലാതെ ഓടുന്ന ഓട്ടോകള്‍ക്കെതിരെ നടപടിയെടുക്കണം,ഓട്ടോകള്‍ക്ക് മതിയായ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തണം എന്നതായിരുന്നു പ്രധാന ആവശ്യം. ഇക്കാര്യം പലതവണ കോര്‍പറേഷനോട് ആവശ്യപ്പെട്ടതാണ്. ഇതുവരെയും നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്. സിഐടിയു ഒഴികെയുള്ള യൂണിയനുകളായിരുന്നു സമരത്തില്‍ പങ്കെടുത്തത്.
ഇതിനിടെ സര്‍വീസ് നടത്തിയ ഓട്ടോറിക്ഷകള്‍ക്ക് നേരെ സമരാനൂകൂലികള്‍ വ്യാപക അക്രമം അഴിച്ചു വിട്ടതായാണ് പരാതി. ഡ്രൈവര്‍മാരെ മര്‍ദ്ദിക്കുകയും 35ഓളം ഓട്ടോറിക്ഷകള്ക്ക് സമരാനൂകൂലികള്‍ കേടുപാടുകള്‍ വരുത്തിയെന്നും ഇവര്‍ പറയുന്നു. നടക്കാട്,കസബ സ്റ്റേഷനുകളില്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ പരാതി നല്‍കി. അതേ സമയം ആരെയും തടയുകയോ മര്‍ദിക്കുകയോ ചെയ്തിട്ടില്ലെന്നാണ് സംയുക്ത സമര സമിതിയുടെ വിശദീകരണം.
Read More : നിരോധിത പുകയില ഉത്പന്ന വേട്ട; ഡോഗ് സ്ക്വാഡെത്തി, മണത്ത് പിടിച്ചത് 1000 ഹാന്‍സ് പായ്ക്കറ്റ്