കോഴിക്കോട് താമരശ്ശേരിയിൽ ഓട്ടോ ഡ്രൈവറായ മുരളീധരനെ പഞ്ചായത്ത് ഓഫീസിൻ്റെ ഗോവണിപ്പടിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഫൈനാൻസ് കമ്പനി ജീവനക്കാർ ഭീഷണിപ്പെടുത്തിയതിൽ മനംനൊന്താണ് മരണമെന്ന് സുഹൃത്തുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട്: ഓട്ടോ ഡ്രൈവറെ താമരശ്ശേരി പഞ്ചായത്ത് ഓഫീസിൻ്റെ ഗോവണിപ്പടിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി സ്വദേശി മുരളീധരൻ (56) ആണ് മരിച്ചത്. ഓട്ടോ സമീപത്ത് നിർത്തിയിട്ടിട്ടുണ്ട്. മുരളീധരൻ്റെ ഓട്ടോയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയിരുന്നു. ഇതിന് പിന്നാലെ ഇന്നലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും ജീവനക്കാർ ഓട്ടോ സ്റ്റാൻഡിൽ എത്തിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.
പണം ഉടൻ അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും ജീവനക്കാർ ഭീഷണി മുഴക്കിയാണ് മടങ്ങിയതെന്നും ആരോപണമുണ്ട്. പഞ്ചായത്ത് ഓഫീസിന് തൊട്ടുമുൻപിലാണ് ഓട്ടോ സ്റ്റാൻഡ്. ഭീഷണിയിൽ മനംനൊന്താണ് മരണം എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ആരോപണം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

