ബൽത്തങ്ങാടിയിലെ പുത്തിലയിൽ ഒരു കൃഷിപ്പാടത്ത് വിദേശ നിർമിത ഇലക്‌ട്രോണിക് ഉപകരണവും ബലൂൺ അവശിഷ്ടങ്ങളും കണ്ടെത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചു.
കാസർകോട്: ബൽത്തങ്ങടി പുത്തിലയിൽ കൃഷിപ്പാടത്ത് പതിവ് പോലെ എത്തിയ കർഷകർ വിദേശ നിർമിത ഇലക്‌ട്രോണിക് ഉപകരണവും ബലൂൺ അവശിഷ്ടങ്ങളും കണ്ടെത്തി. ഉടനെ തന്നെ അവർ പൊലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി പരിശോധന നടത്തിയിട്ടും സംഭവമെന്താണെന്ന് മനസ്സിലാക്കാനായില്ല. അതിനിടയിൽ ഉപകരണത്തിന്റെ ഫോട്ടോ ഗൂഗിളിൽ പരിശോധിച്ചപ്പോളാണ് കാലാവസ്ഥാനിരീക്ഷണ ഉപകരണമാണെന്ന് മനസ്സിലായത്. മംഗളൂരുവിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി കാര്യങ്ങൾ വിശദീകരിച്ചതോടെയാണ് പ്രദേശവാസികൾക്ക് ആശ്വാസമായത്. മംഗളൂരുവിലെ കാലവസ്ഥാനിരീക്ഷണ കേന്ദ്രത്തിൽനിന്ന് നിത്യേന ഹൈഡ്രജൻ ബലൂണിനൊപ്പം പറത്തിവിടുന്ന കാലാവസ്ഥാനിരീക്ഷണ ജിപിഎസ് ഉപകരണമാണിത്.
കഴിഞ്ഞ മാസമാണ് നിരീക്ഷണ കേന്ദ്രം പ്രവർത്തനമരംഭിച്ചത്. ആകാശത്തിലെ താപനിലയും ഈർപ്പവും കാറ്റിന്റെ ഗതിയുമൊക്കെ മനസ്സിലാക്കാൻ വേണ്ടിയാണ് ഈ ഉപകരണം അയക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞർ വ്യക്തമാക്കി. ദിവസവും പുലർച്ചെ നാലരയോടെ ഈ ഉപകരണം പറത്തിവിടും. ബലൂണിന്റെ കാറ്റുപോകുകയോ പൊട്ടുകയോ ചെയ്താൽ ഇത് എവിടെയെങ്കിലും വീഴും. ഇത്തരം ഉപകരണം കണ്ടാൽ ഇനി പേടിക്കേണ്ടെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിൽ അറിയിക്കണമെന്നും അവർ പറഞ്ഞു. ഇതോടെ നാട്ടുകാരുടെ ഭീതിയും അകന്നു. ദക്ഷിണ കന്നഡ ജില്ലയിലെ സ്ഥലമാണ് ബൽത്തങ്ങടി.
