മുരിങ്ങൂര്‍, കൊരട്ടി, ചിറങ്ങര മേഖലകളില്‍ ആവശ്യത്തിന് തൊഴിലാളികളില്ലാത്തത് പ്രവൃത്തികള്‍ വൈകിപ്പിക്കുകയും യാത്രക്കാരെ ദുരിതത്തിലാക്കുകയും ചെയ്യുന്നുണ്ട്.

തൃശൂര്‍: അടിപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി ദേശീയപാതയില്‍ ഗതാഗത തടസം വീണ്ടും രൂക്ഷമായി. എറണാകുളം, തൃശൂര്‍ ഭാഗത്തേക്കുള്ള രണ്ട് ദിശകളിലും ഗതാഗത തടസം അതിരൂക്ഷമായിരിക്കുകയാണ്. മതിയായ തൊഴിലാളികളില്ലാതെയാണ് ഇവിടെ പ്രവൃത്തികള്‍ നടത്തുന്നത്. മുരിങ്ങൂര്‍, കൊരട്ടി, ചിറങ്ങര മേഖലകളിലാണ് കുരുക്ക് രൂപപ്പെട്ടിരിക്കുന്നത്.

ചിറങ്ങര, മുരിങ്ങൂര്‍ അടിപ്പാതകളുടെ പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്. ഒരാഴ്ചക്കുള്ളില്‍ രണ്ടിടത്തെയും പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാകും. എന്നാല്‍ ആവശ്യമായ തൊഴിലാളികളില്ലാത്തതില്‍ ഇവിടത്തെ പ്രവൃത്തികള്‍ ഇഴയുകയാണ്. പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയാല്‍ മുരിങ്ങൂരിലും, ചിറങ്ങരയിലും ഗതാഗത തടസം ഒഴിവാക്കാനായേനെ. കൊരട്ടിയിലെ ഫ്‌ളൈ ഓവറിന്റെ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇവിടെയും ആവശ്യത്തിന് തൊഴിലാളികളില്ല.

തൊഴിലാളികളും യന്ത്രസാമഗ്രികളും ഇല്ലാതായതോടെ ഇവിടത്തെ പ്രവൃത്തികളും താറുമാറായ അവസ്ഥയിലാണ്. കൊരട്ടിമുത്തി പള്ളി ഭാഗത്തു നിന്ന് റെയില്‍വേ മേല്‍പാലമിറങ്ങി വരുന്ന വാഹനങ്ങളും കോനൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളും കൊരട്ടി ജം​ഗ്ഷനിലെ പ്രവൃത്തികള്‍ നടക്കുന്ന ജം​ഗ്ഷനിലാണ് സംഗമിക്കുന്നത്. ഇത് ഇവിടെ വലിയ ഗതാഗതകുരുക്കിന് വഴിതെളിക്കുകയാണ്. ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങളും എതിര്‍ ദിശകളില്‍ നിന്നും എത്തിച്ചേരുന്ന വാഹനങ്ങളും തമ്മിലിടിക്കുന്നതും പതിവായി മാറിയിട്ടുണ്ട്. പൊലീസിന്റെ സേവനമുണ്ടെങ്കിലും അശാസ്ത്രീയ ട്രാഫിക് സംവിധാനം കുരുക്ക് കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്.

രാവിലെയും വൈകീട്ടുമാണ് ഈ ഭാഗങ്ങളില്‍ കൂടുതല്‍ കുരുക്ക് രൂപപ്പെടുന്നത്. മുരിങ്ങൂര്‍, ചിറങ്ങര എന്നിവിടങ്ങളിലെ അടിപ്പാതകള്‍ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിച്ച് തുറന്ന് കൊടുത്താല്‍ ഒരു പരിധി വരെ ഗതാഗത കുരുക്ക് ഒഴിവാക്കാനാകും. ഒപ്പം കൊരട്ടി ജം​ഗ്ഷനിലെ ട്രാഫിക് സംവിധാനം പരിഷ്‌കരിക്കുകയും വേണ്ടതായുണ്ട്.