2019 നവംബർ 20ന് ആയിരുന്നു പാമ്പ് കടിയേറ്റ് ബത്തേരി സർവജന ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായിരുന്ന ഷഹ്ലയുടെ മരണം

സുൽത്താൻബത്തേരി: അക്ഷരങ്ങളുടെ മധുരം നുകരാനെത്തി മരണത്തിന്റെ കയങ്ങളിലേക്ക് എടുത്തെറിയപ്പെട്ട ഒരു കുഞ്ഞുമോളുണ്ട്. പേര് ഷഹ്ല ഷെറിൻ. 2019 നവംബർ 20ന് ആയിരുന്നു പാമ്പ് കടിയേറ്റ് ബത്തേരി സർവജന ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായിരുന്ന ഷഹ്ലയുടെ മരണം. ആ വലിയ ദുരന്തമുണ്ടാക്കിയ വേദനകളിൽ നിന്നെല്ലാം പതുക്കെയാണെങ്കിലും അവളുടെ സഹപാഠികൾ മോചിതരായിട്ടുണ്ട്. ഒപ്പം അവൾ പഠിച്ച സ്‌കൂളും വല്ലാതെ മാറി.

ഇന്ന് ജില്ലയിൽ തന്നെ ലിഫ്റ്റുള്ള സ്‌കൂളാണ് ഷഹ്ല ഷെറിന്റേത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കോടികൾ ചിലവിട്ട് നിർമ്മിച്ച മൂന്നുനില കെട്ടിടത്തിൽ ബത്തേരി നഗരസഭ ഫണ്ടിൽ നിർമ്മിച്ച ലിഫ്റ്റ് പ്രവർത്തനക്ഷമമായത്. ഇതോടെ ലിഫ്റ്റുള്ള ജില്ലയിലെ ആദ്യ പൊതുവിദ്യാലയമായി സർവ്വജന സ്‌കൂൾ മാറി.

സ്വകാര്യ സ്‌കൂളുകളെ പോലും പിന്നിലാക്കുന്ന തരത്തിലാണ് അടിസ്ഥാനസൗകര്യ വികസനങ്ങൾ ഒരു വിദ്യാർഥിനിയുടെ ദാരുണ മരണത്തിന് ശേഷമെങ്കിലും ഉണ്ടിയിരിക്കുന്നത്. നഗരസഭ 20 ലക്ഷം രൂപ വകയിരുത്തിയാണ് ലിഫ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. പതിനായിരം ചതുരശ്ര അടിയിൽ മൂന്ന് നിലകളിലായി 12 ക്ലാസ് മുറികളും 20 ശുചിമുറികളും ഉൾപ്പെടുന്നതാണ് രണ്ട് കോടിയിലധികം രൂപ ചിലവഴിച്ച നിർമ്മിച്ച കെട്ടിടം. വിദ്യാർഥിനിയുടെ മരണത്തിന് ശേഷം സ്‌കൂൾ സന്ദർശിച്ച അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോൾ പൂർത്തികരിച്ചിരിക്കുന്നത്.

അന്നത്തെ സംഭവത്തിന് ശേഷം അതീവ ശ്രദ്ധയോടെയാണ് സ്‌കൂളും പരിസരവും പരിപാലിക്കപ്പെടുന്നത്. കാട് മൂടിയ അവസ്ഥയുണ്ടാകാൻ അധികൃതർ അനുവദിക്കാറില്ല. അന്ന് മുതൽ ഇന്ന് വരെ സ്‌കൂളും പരിസരവും തൊഴിലുറപ്പ് തൊഴിലാളികളെ അടക്കം ഉപയോഗിച്ച് വൃത്തിയാക്കിയിടാറുണ്ട്.