കോഴിക്കോട് ചെറുവണ്ണൂരിൽ വാഹന ഷോറൂമിന് അടുത്ത് ആക്രിശേഖരത്തിൽ വൻ തീപിടിത്തം
മീഞ്ചന്ത, ബീച്ച് എന്നിവിടങ്ങളിലെ ഫയർ ഫോഴ്സ് യൂണിറ്റുകൾ തീ അണക്കാൻ ശ്രമിക്കുകയാണ്. തൊട്ടടുത്ത് വീടുകളൊന്നുമുള്ള മേഖലയല്ല ചെറുവണ്ണൂർ. ഇൻഡസ്ട്രിയൽ ഏരിയയായ ചെറുവണ്ണൂരിൽ പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.
കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരിൽ അമാന ടയോട്ട ഷോറൂമിന് സമീപം വൻ തീപിടുത്തം. തൊട്ടടുത്ത ആക്രിക്കടയ്ക്കാണ് തീ പിടിച്ചത്. മീഞ്ചന്ത, ബീച്ച് എന്നിവിടങ്ങളിലെ ഫയർ ഫോഴ്സ് യൂണിറ്റുകൾക്ക് പിന്നാലെ ജില്ലയിലെ 20 യൂണിറ്റുകൾ കൂടി എത്തി തീ അണക്കാൻ ശ്രമിക്കുകയാണിപ്പോൾ.
കുണ്ടായിത്തോട് ശാരദ മന്ദിരത്തിന് സമീപത്താണ് തീപിടിത്തമുണ്ടായത്. പുലർച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായത് എന്നാണ് വിവരം. തൊട്ടടുത്ത് വീടുകളൊന്നുമുള്ള മേഖലയല്ല ചെറുവണ്ണൂർ എന്നത് ആശ്വാസമാണ്. ഇൻഡസ്ട്രിയൽ ഏരിയയായ ചെറുവണ്ണൂരിൽ പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
ഇൻഡസ്ട്രിയൽ ഏരിയ ആയതുകൊണ്ട് തന്നെ വാഹനഷോറൂമുകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം നടത്തുകയാണ് ഫയർഫോഴ്സ്. അമാന ടൊയോട്ട ഷോറൂമിന്‍റെ പിൻഭാഗത്ത് ഇപ്പോഴും തീ ആളിക്കത്തുന്നുണ്ട്.
യൂണിറ്റുകളിൽ വീണ്ടും വെള്ളം നിറക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് കോഴിക്കോട് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ഒഴിഞ്ഞ ഫയർ എഞ്ചിനുകൾ വെള്ളം നിറക്കാൻ ആശ്രയിക്കുന്നത് 9 കിലോമീറ്റർ അകലെയുള്ള മാനാഞ്ചിറയെയാണ്. മലപ്പുറത്ത് നിന്നടക്കമുള്ള യൂണിറ്റുകളെ വിളിച്ചുവരുത്താനും തീരുമാനിച്ചിട്ടുണ്ട്.