കത്ത് വിവാദത്തിൽ തിരുവനന്തപുരം മേയറുടെ രാജി ആവശ്യം; നഗരസഭാ പരിധിയിൽ ഹർത്താൽ പ്രഖ്യാപിച്ച് ബിജെപി
കത്ത് വിവാദത്തിൽ തിരുവനന്തപുരം മേയര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോര്‍പറേഷനിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തി. മൂന്നു വട്ടം ജലപീരങ്കി പ്രയോഗിച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു.
തിരുവനന്തപുരം: കത്ത് വിവാദത്തിൽ തിരുവനന്തപുരം മേയര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോര്‍പറേഷനിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തി. മൂന്നു വട്ടം ജലപീരങ്കി പ്രയോഗിച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. അതേസമയം, സമരങ്ങളുമായി ബിജെപി മുന്നോട്ട് പോവുമെന്ന് ബിജെപി നേതാവ് വിവി രാജേഷ് പറഞ്ഞു. ജനുവരി ഏഴിന് തിരുവനന്തപുരം നഗരസഭാ പരിധിയിൽ ബിജെപി ഹര്‍ത്താൽ നടത്തും. ജനുവരി രണ്ട് മുതൽ അഞ്ച് വരെ തുടര്‍ച്ചയായി മാര്‍ച്ചും, ജനവരി ആറിന് നഗരസഭ വളഞ്ഞ് പ്രതിഷേധിക്കുമെന്നും വി.വി രാജേഷ് പറഞ്ഞു.
മേയറുടെ രാജിയടക്കമുള്ള ആവശ്യഹങ്ങളുന്നയിച്ച് ദിവസങ്ങളായി വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷ പാർട്ടികൾ സംഘടിപ്പിച്ചത്. കത്ത് വിവാദത്തിൽ പ്രതിക്കൂട്ടിലായ തിരുവനന്തപുരം നഗരസഭാ സമിതി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. ജില്ലയിലെ ബിജെപി ജനപ്രതിനിധികളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഐഎഫ്എഫ്കെ വേദിയായ ടാഗോര്‍ തിയേറ്ററിന് മുന്നിലും നേരത്തെ ബിജെപി കൗൺസിലര്‍മാര്‍ പ്രതിഷേധിച്ചിരുന്നു. മേയര്‍ രാജിവയ്ക്കുക, ഭരണസമിതി പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
Read more: കത്ത് വിവാദം: മേയറുടെ വഴിതടഞ്ഞു, നഗരസഭയിൽ സംഘർഷം; 9 ബിജെപി വനിതാ കൗൺസിലർമാർക്ക് സസ്പെൻഷൻ
കരാര്‍ നിയമനങ്ങൾക്ക് സിപിഎം പട്ടിക ആവശ്യപ്പെട്ട് മേയറുടെ ഓഫീസിൽ നിന്നും സിപിഎം ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്ത് പുറത്ത് വന്നതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ജോലി ഒഴിവുണ്ടെന്നും നിയമനത്തിന് ലിസ്റ്റ് തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മേയര്‍ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക ലെറ്റര്‍പാഡിലെ കത്ത്. തൊട്ട് പിന്നാലെ എസ്എടി ആശുപത്രി പരിസരത്തെ വിശ്രമ കേന്ദ്രത്തിലേക്ക് ആളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡിആര്‍ അനിൽ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തും പുറത്തുവന്നു. നിയമനവുമായി ബന്ധപ്പെട്ട ഒരു കത്തും നൽകിയിട്ടില്ലെന്ന് മേയർ ആവർത്തിക്കുമ്പോഴും ഔദ്യോഗിക ലെറ്റര്‍പാഡിലെ കത്ത് എവിടെ നിന്നെത്തിയെന്നതിലെ ചോദ്യം ഇപ്പോഴും ബാക്കിയാണ്. കത്ത് വ്യാജമാണെന്നും ഒപ്പ് സ്ക്യാൻ ചെയ്ത് കയറ്റിയതാകാമെന്നുമാണ് മേയറുടെ മൊഴി.