കോയമ്പത്തൂരിൽ നിന്ന് കോഴിക്കോട് ജില്ലയിലേക്ക് കുഴൽപ്പണം കടത്തുന്നുണ്ടന്ന രഹസ്യ വിവരമാണ് പൊലീസിന് ലഭിച്ചത്...

മലപ്പുറം: മേലാറ്റൂരിൽ വൻ കുഴൽപ്പണ വേട്ടയിൽ (Black Money Hunt) 1.3 കോടി രൂപയുമായി രണ്ട് പേർ പിടിയിലായി. കോഴിക്കോട് (Kozhikode) മുക്കം പൂളപ്പൊയിൽ സ്വദേശികളായ മലയിൽ മുഹമ്മദ് (54), നൊട്ടൻതൊടിക റഹീം (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മേലാറ്റൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സി എസ് ഷാരോണും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികൾ വലയിലായത്.

കോയമ്പത്തൂരിൽ നിന്ന് കോഴിക്കോട് ജില്ലയിലേക്ക് കുഴൽപ്പണം കടത്തുന്നുണ്ടന്ന രഹസ്യ വിവരമാണ് പൊലീസിന് ലഭിച്ചത്. തുടർന്ന് വാഹന പരിശോധന കർശനമാക്കി. ചൊവ്വാഴ്ച്ച രാത്രി 12 ഓടെ മേലാറ്റൂർ ഉച്ചാരക്കടവിൽ നടത്തിയ വാഹന പരിശോധനയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഹ്യുണ്ടായ് ക്രെറ്റ കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് വാഹനം സ്റ്റേഷനിലെത്തിച്ച് നടത്തിയ പരിശോധനയിൽ വാഹനത്തിന്റെ മുമ്പിലും പിൻ ഭാഗത്തുമായി രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 500ന്റെ ഒരു കോടി മൂന്ന് ലക്ഷം രൂപ കണ്ടെത്തി.

പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് കോയമ്പത്തൂരിൽ നിന്ന് കോഴിക്കോട് ജില്ലയിലേക്ക് കടത്തുകയായിരുന്നു പണമെന്ന് പൊലീസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്ത കാറും പണവും പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. സ്റ്റേഷൻ ഹൗസ് ഓഫീസർ സിഎസ് ഷാരോണിനെ കൂടാതെ എഎസ് ഐ മൊയ്തീൻ കുട്ടി, സീനിയർ സിവിൽ പൊലീസ് ഓഫീസർ റസാഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

വളാഞ്ചേരിയിൽ നിന്ന് കാണാതായ ഏഴുവയസുകാരനെ കണ്ടെത്തി, തട്ടിക്കൊണ്ടുപോയ അയൽവാസി കസ്റ്റഡിയിൽ

മലപ്പുറം : വളാഞ്ചേരിയിൽ മൂന്നാക്കൽ എം ആർ അപ്പാർട്ട്മെൻറിൽ നിന്നും കാണാതായ ഏഴു വയസുകാരനെ (Seven Year old Boy Missing)കണ്ടെത്തി. കൊടുങ്ങല്ലൂരിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ അയൽവാസി ഷിനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് വളാഞ്ചേരി മൂന്നാക്കൽ എം ആർ അപ്പാർട്ട്മെൻറിൽ താമസിക്കുന്ന അഫീല-നവാസ് ദമ്പതികളുടെ മകൻ മുഹമ്മദ് ഹർഹാനെ കാണാതായത്. ഫ്ലാറ്റിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടിയെ പെട്ടന്ന് കാണാതാകുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പരാതി.

അപ്പാർട്ട്മെന്റിലെ താമസക്കാരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ഇവരുടെ അയൽവാസിയായ പത്തൊമ്പത് വയസുകാരൻ ഷിനാസിനെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. കഴിഞ്ഞ ദിവസം ഇയാളെ അപ്പാർട്ട്മെന്റിൽ നിന്നും പുറത്താക്കിയിരുന്നു. കുട്ടിയെ കാണാതായ ദിവസം ഇയാൾ ഇവിടെ എത്തിയിരുന്നതായാണ് അപ്പാർട്ട്മെന്റിലെ താമസക്കാർ പൊലീസിന് നൽകിയ മൊഴി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.