ഇരിങ്ങാലക്കുടയിലെ ചായക്കടയിലുണ്ടായ സ്ഫോടനം; ഗ്യാസ് സിലിണ്ടറിൽ നിന്നുള്ള ചോർച്ച മൂലമെന്ന് കണ്ടെത്തൽ
ഗ്യാസ് ഘടിപ്പിച്ച പൈപ്പ് ദ്രവിച്ച അവസ്ഥയിലാണ് ഉണ്ടായിരുന്നത് എന്ന് പരിശോധനയില്‍ കണ്ടെത്തി. വാതകം അകത്ത് തങ്ങി നിന്നതാകാം സ്ഫോടനത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.
തൃശൂർ: തൃശൂർ ഇരിങ്ങാലക്കുട ചായക്കടയിലുണ്ടായ സ്ഫോടനം പാചക വാതക സിലിണ്ടറിൽ നിന്നുള്ള ചോർച്ച മൂലമെന്ന് പൊലീസ് എക്സ്പ്ലോസീവ്സ് വിദഗ്ധരുടെ പ്രാഥമിക കണ്ടെത്തൽ. സിലിണ്ടർ ഘടിപ്പിച്ച പൈപ്പ് ദ്രവിച്ച അവസ്ഥയിൽ. വാതകം അകത്ത് തങ്ങി നിന്നതാകാം സ്ഫോടനത്തിന് കാരണമായതെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. സംഭവത്തില്‍ കൂടുതൽ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.
തൃശൂർ ഇരിങ്ങാലക്കുടയിലെ ചായക്കടയിലെ നടന്ന സ്ഫോടനം ഗ്യാസ് സിലിണ്ടറിൽ നിന്നും ഗ്യാസ് ലീക്കായി ഉണ്ടായതെന്ന് കേരള പൊലീസ് എക്സ്പ്ലോസീവ്സ് വിദഗ്ധർ നടത്തിയ പരിശോധനയെ തുടർന്ന് പ്രഥമികമായി കണ്ടെത്തി. ചെറുമുക്ക് ക്ഷേത്രത്തിന് സമീപം തിങ്കളാഴ്ച്ച രാത്രിയാണ് പൊട്ടിത്തെറി ഉണ്ടായത്. രാവിലെ രണ്ട് മണിക്കൂർ നീണ്ടു നിന്ന പരിശോധനകൾക്ക് ശേഷമാണ് സംഘം ഇക്കാര്യം വ്യക്തമാക്കിയത്. ചായക്കടയിൽ ഉണ്ടായിരുന്ന മൂന്ന് ഗ്യാസ് സിലിണ്ടറുകളിൽ എതെങ്കിലും ഒന്നിൽ നിന്നുള്ള ചോർച്ചയാണ് സ്ഫോടനത്തിന് കാരണമായിരിക്കുന്നത്. സിലിണ്ടർ ഘടിപ്പിച്ചിരിക്കുന്ന പെപ്പുകൾ ദ്രവിച്ച അവസ്ഥയിലായിരുന്നുവെന്നും ഇതിലൂടെ വാതകം ചോർന്ന് കെട്ടിടത്തിനുള്ളിൽ തങ്ങി നിന്ന് സ്ഫോടനം ഉണ്ടായതാകാം എന്ന നിഗമനത്തിലാണ് സംഘം. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഉടൻ തന്നെ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറും.
ചായക്കടയുടെ പുറകിൽ പ്രവർത്തിക്കുന്ന റേഷൻ മൊത്ത വിതരണ കേന്ദ്രം, ഗ്യാസ് ഗോഡൗൺ എന്നിവടങ്ങളിലും സംഘം പരിശോധന നടത്തി. ചായക്കട ഉടമ പ്രകാശൻ, ചായക്കട പ്രവർത്തിക്കുന്ന മുകുന്ദപുരം താലൂക്ക് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡണ്ട് കുര്യൻ ജോസഫ് എന്നിവരിൽ നിന്നും സംഘം വിവരങ്ങൾ ശേഖരിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona