കോഴിക്കോട് കല്ലായി- ഫറോക്ക് റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് ഇടയില്‍ വെച്ചാണ് അപകടം നടന്നതെന്നാണ് ലഭിക്കുന്ന സൂചന
കോഴിക്കോട്: ഫറോക്ക് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ട്രെയിനിന്റെ മുന്‍വശത്ത് ശരീരം അറ്റുപോയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. കോഴിക്കോട് കല്ലായി- ഫറോക്ക് റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് ഇടയില്‍ വെച്ചാണ് അപകടം നടന്നതെന്നാണ് ലഭിക്കുന്ന സൂചന. ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിന്റെ മുന്‍വശത്തായാണ് മൃതദേഹം ഉണ്ടായിരുന്നത്.
മൃതദേഹത്തിന്റെ അരയ്ക്കു താഴെയുള്ള ഭാഗം അറ്റുപോയ നിലയിലാണ്. മരിച്ചയാളുടെ പഴ്‌സില്‍ നിന്നും ഐഡി കാര്‍ഡ് ഉള്‍പ്പെടെ ലഭിച്ചതായും അതിഥി തൊഴിലാളിയാണെന്ന് സംശയിക്കുന്നതായും ഫറോക്ക് പൊലീസ് അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ അല്‍പ നേരം ഫറോക്ക് റെയില്‍വേ സ്‌റ്റേഷനില്‍ പിടിച്ചിട്ടു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷമാണ് മടങ്ങിയത്. യുവാവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി 3 ശുചീകരണ തൊഴിലാളികള്‍ മരിച്ചു
അതിനിടെ പാലക്കാട് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ട്രാക്കിൽ മാലിന്യം ശേഖരിക്കാനിറങ്ങിയ മൂന്ന് ശുചീകരണ തൊഴിലാളികൾ ട്രെയിൻ ഇടിച്ച് മരണപ്പെട്ടു എന്നതാണ്. രക്ഷപ്പെടാനായി ട്രാക്കിൽ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടിയെന്ന് സംശയിക്കുന്ന ഒരു തൊഴിലാളിയെ കാണാതായിട്ടുമുണ്ട്. റെയിൽവേ കരാർ തൊഴിലാളികളും സേലം അയോധ്യപട്ടണം സ്വദേശികളുമായ ലക്ഷ്മണൻ (60), ഭാര്യ വള്ളി (55), അയോധ്യപട്ടണം സ്വദേശിയായ റാണി (45) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ റെയില്‍വെ ട്രാക്കിന് സമീപത്തു നിന്നും കണ്ടെത്തി. റാണിയുടെ ഭര്‍ത്താവ് ലക്ഷ്മണൻ (48)നെയാണ് കണ്ടെത്താനുള്ളത്. ലക്ഷ്മണനുവേണ്ടിയാണ് പുഴയിൽ തെരച്ചിൽ നടത്തുന്നത്. മരിച്ച റാണിയും വല്ലിയും സഹോദരിമാരാണ്. അഞ്ചുവര്‍ഷമായി നാലുപേരും ഒറ്റപ്പാലത്താണ് താമസം. ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടം. ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷൻ കഴിഞ്ഞുള്ള കൊച്ചിൻ പാലത്തിൽ വെച്ചാണ് അതിദാരുണമായ അപകടമുണ്ടായത്. മാലിന്യം നീക്കം ചെയ്യുന്നതിന് റെയില്‍വെ പുറം കരാര്‍ നൽകിയ സംഘത്തിലുള്ളവരാണ് അപകടത്തിൽപ്പെട്ടത്. പത്തു പേരടങ്ങുന്ന ശുചീകരണ തൊഴിലാളികളാണ് പാളത്തിൽ നിന്ന് മാലിന്യം ശേഖരിച്ചിരുന്നത്. ഇതിൽ ആറു പേര്‍ ഓടി രക്ഷപ്പെട്ടുവെന്നാണ് വിവരം. ട്രെയിൻ തട്ടിയ നാലുപേരും മരിച്ചുവെന്നായിരുന്നു ആദ്യം ലഭിച്ച വിവരമെങ്കിലും മൂന്നുപേരുടെ മൃതദേഹമാണ് കണ്ടെത്താനായതെന്നും ഒരാളെ കാണാനില്ലെന്നും പൊലീസ് അറിയിച്ചു.
