ഇന്നലെ വൈകിട്ടാണ് വിനോദയാത്രയ്ക്കായി പോയ സംഘത്തിലെ മൂന്നു വയസുകാരിയുടെ മുകളിലേക്ക് വാഹനം കയറി ഇറങ്ങിയത്.
തിരുവനന്തപുരം: അമ്പൂരി കുമ്പിച്ചല്‍ കടവില്‍ വാഹന അപകടത്തിൽ മരിച്ച മൂന്ന് വയസ്സുകാരി ഋതുവേദയുടെ മൃതദേഹം സംസ്കരിച്ചു. ടെമ്പോ ട്രാവലര്‍ കയറിയാണ് ഋതുവേദ മരിച്ചത്. ഇന്നലെ വൈകിട്ടാണ് വിനോദയാത്രയ്ക്കായി പോയ സംഘത്തിലെ മൂന്നു വയസുകാരിയുടെ മുകളിലേക്ക് വാഹനം കയറി ഇറങ്ങിയത്.
മഹീന്ദ്ര ട്രാവലർ പാർക്ക് ചെയ്ത ശേഷം പാട്ടുവച്ച് ഡാൻസ് കളിക്കുന്നതിനിടെയാണ് ബ്രേക്ക് പോയ വാഹനം മൂന്നു വയസുകാരിയുടെ മുകളിലൂടെ കയറി ഇറങ്ങിയത്. ഹാൻഡ് ബ്രേക്കിന്‍റെ കേബിൾ പൊട്ടിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മോട്ടോർ വാഹന വകുപ്പ് ഉൾപ്പെടെ നടത്തുന്ന പരിശോധനകൾക്ക് ശേഷമേ സംഭവത്തിന്‍റെ യഥാർത്ഥ കാരണം വ്യക്തമാകൂ. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷമാണ് ഋതുവേദയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.
ഋതുവേദ മരിച്ചതിന് പിന്നാലെ അമ്മയും ജീവനൊടുക്കാന്‍ ശ്രമിച്ചു. മകളുടെ മരണം കണ്‍മുന്നില്‍ കണ്ട അമ്മ കടുത്ത മാനസികാഘാതത്തിലായിരുന്നു. കൊറ്റംമ്പള്ളി സ്വദേശിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. യുവതിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉടന്‍ ആശുപത്രിയിൽ എത്തിച്ചതിനാല്‍ നില ഗുരുതരമല്ല.
