വീടിനെ കുറിച്ച് ധാരണയുള്ളവരോ? കോട്ടയത്ത് വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് വീട് തുറന്ന് സ്വർണവും പണവും കവർന്നു
അയർക്കുന്നത്ത് വീട്ടുകുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും കവർന്നു.

കോട്ടയം: അയർക്കുന്നത്ത് വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും കവർന്നു. വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് വീട്ടിൽ കയറിയ കള്ളൻ ഒരു ലക്ഷത്തോളം രൂപയുടെ സ്വർണവും പണവും കൊണ്ടുപോയി. അയർക്കുന്നം,കടവിൽ പുരയിൽ, ജോണിയുടെ വീട്ടിലായിരുന്നു മോഷണം.
രാവിലെ 6.30 യോടെയാണ് മോഷണം നടന്നത് എന്നാണ് അനുമാനം. വീട്ടുകാർ ഈ സമയം പള്ളിയിൽ പോയിരിക്കുകയായിരുന്നു. വീടിന്റെ അടുക്കളഭാഗത്തെ കതക് തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. രണ്ടര പവൻ സ്വർണ്ണവും, ഇരുപതിനായിരത്തിലധികം രൂപയും നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു.
അയർകുന്നം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരൽ അടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വീടിനെ കുറിച്ച് നല്ല ധാരണയുള്ള മോഷ്ടാക്കളാരോ ആകാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് അനുമാനം.
Read more: 17 വര്‍ഷമായി കൂടെ; ഒടുവില്‍ കാറും ഒരു കോടി രൂപയും മോഷ്ടിച്ച് ഡ്രൈവര്‍ മുങ്ങി
അതേസമയം, തിരുവനന്തപുരം ഒറ്റശേഖരമംഗലം മണ്ഡപത്തിന്‍കടവ് ചേനാട് ദേവി യോഗീശ്വര ക്ഷേത്രത്തിലെ നടപ്പന്തലില്‍ സ്ഥാപിച്ചിരുന്ന വലിയ നിലവിളക്ക് മോഷ്ടിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വെള്ളറട മുട്ടച്ചല്‍ പനയാട് വടക്കുംകര പുത്തന്‍വീട്ടില്‍ രാജന്‍ (52), വെള്ളറട കാക്ക തൂക്കി നിഷാ ഭവനില്‍ രതീഷ് (35) എന്നിവരെയാണ് ആര്യങ്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞാണ് മോഷണം നടന്നത്.
50,000 രൂപയുടെ അഞ്ചര അടിയോളം ഉയരമുള്ള ആറ് തട്ടുള്ള നിലവിളക്കാണ് ഇരുവരും ചേര്‍ന്ന് കവര്‍ന്നത്. വ്യാഴാഴ്ച രാവിലെ ക്ഷേത്ര ജീവനക്കാരനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടര്‍ന്ന് ആര്യങ്കോട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടിയത്. നിലവിളക്ക് മോഷണം നടത്തിയ ശേഷം പാലിയോടുള്ള ആക്രിക്കടയില്‍ വിളക്ക് വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് മോഷ്ടാക്കള്‍ എത്തിയിരുന്നു. എന്നാല്‍ ആക്രിക്കട ഉടമ വിളക്ക് വാങ്ങില്ലെന്ന് അറിയിച്ചതോടെ അവിടുന്ന് ഇരുവരും മടങ്ങി. തുടര്‍ന്ന് പനച്ചമൂട്ടിലെ ആക്രി കടയില്‍ വിളക്ക് വിറ്റു. പൊലീസ് അന്വേഷണത്തില്‍ ആക്രിക്കട ഉടമയുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം