ഓമശ്ശേരിയിൽ ഇന്നലെ വിരണ്ടോടിയ പോത്തിനെ ഒടുവിൽ പിടിച്ചുകെട്ടി; എട്ട് പേർക്ക് പരിക്ക്
ഓമശേരിയില്‍ വിരണ്ടോടിയ പോത്തിനെ കഠിന ശ്രമങ്ങള്‍ക്കൊടുവില്‍ പിടിച്ചുകെട്ടി. നാട്ടുകാരുടെ സഹായത്തോടെ ഫയര്‍ഫോഴ്സാണ് പോത്തിനെ തളച്ചത്.
കോഴിക്കോട്: ഓമശേരിയില്‍ വിരണ്ടോടിയ പോത്തിനെ കഠിന ശ്രമങ്ങള്‍ക്കൊടുവില്‍ പിടിച്ചുകെട്ടി. നാട്ടുകാരുടെ സഹായത്തോടെ ഫയര്‍ഫോഴ്സാണ് പോത്തിനെ തളച്ചത്. പോത്തിന്‍റെ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു.
ഓമശേരിക്ക് സമീപം വേനപ്പാറയില്‍ ഇന്നലെ വൈകിട്ട് നാലിനാണ് പോത്ത് വിരണ്ടോടിയത്. കര്‍ണാടകയില്‍ നിന്നും അറവ് ശാലയിലേക്ക് കൊണ്ട് വന്ന പോത്തിനെ ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെ കയറ് പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് തൊട്ടടുത്ത മലമുകളിലൂടെ കയറി ഓമശേരി അങ്ങാടിയില്‍ എത്തിയ പോത്ത് ബൈക്ക് യാത്രക്കാര്‍ ഉൾടെ നിരവധി പേരെ ആക്രമിച്ചു. സാരമായ പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ആയതിനാല്‍ ഇന്നലെ പോത്തിനെ പിടിച്ചു കെട്ടാന്‍ കഴിഞ്ഞില്ല.
ഇന്ന് രാവിലെ ഓമശേരി മുടൂര‍് വരിക്കോട്ടുചാലില്‍ പോത്ത് വീണ്ടും ഉപദ്രവിക്കാന‍് വന്നതോടെ നാട്ടുകാര്‍ ഫയര്ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. മുക്കം ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പിടിച്ചു കെട്ടാന്‍ ശ്രമച്ചെങ്കിലും വീണ്ടും വിരണ്ടോടി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മരത്തില്‍ നിന്ന് കുരുക്കിട്ടാണ് പോത്തിനെ തളച്ചത്. വിരണ്ടോടിയ പോത്തിന്‍റെ ആക്രമണത്തില്‍ ഇന്നും നിരവധി പേര്‍ക്ക് നിസാര പരിക്കേറ്റു.